Monday, March 30, 2015

'അബദ്ധ' സഞ്ചാരങ്ങൾ - ചിത്രഭൂമി ലേഖനം

കാറിലിരുന്ന് മോഹൻലാൽ ചോദിച്ചു- ''ഈ സംഭവം ചിത്രഭൂമിയിലെഴുതുമോ?''
വാസ്തവത്തിൽ അപ്പോഴാണ് ആലോചിച്ചത്, എഴുതിയാലോ എന്ന്. മോഹൻലാലിനോടുള്ള കടപ്പാട് ഇവിടെ പ്രത്യേകം രേഖപ്പെടുത്തുന്നു.
എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ഞങ്ങൾ. ഏതാനും ദിവസങ്ങൾക്കു മുൻപ് - കൃത്യമായി പറഞ്ഞാൽ ഡിസംബർ 27-ന് അതിരാവിലെ സെൻട്രൽ പിക്‌ചേഴ്‌സിന്റെ ഉടമസ്ഥന്മാരിലൊരാളായ അജി വിളിക്കുന്നു.
''എന്റെ മകളുടെ കല്യാണക്കാര്യം മറന്നിട്ടില്ലല്ലോ. ഇൻവിറ്റേഷൻ ലെറ്റർ വീട്ടിലേക്കാണയച്ചിരിക്കുന്നത്. അതുകൊണ്ട് ഓർമപ്പെടുത്താൻ വിളിച്ചതാണ്. പതിനൊന്നുമണിക്ക് പള്ളിയിൽവെച്ചാണ് കെട്ട്. ഒരുമണിയോടെ റിസപ്ഷന് ഗോകുലം പാർക്കിലെ ഓഡിറ്റോറിയത്തിലെത്തും. ഷൂട്ടിങ് തിരക്കാണെന്നറിയാം. ഒരുമണി എന്നു പറയുമ്പോൾ ഉച്ചയൂണിനുള്ള ബ്രേക്കിന്റെ സമയമല്ലേ? തീർച്ചയായും വരണം. മോഹൻലാലിനോടും പറയണം.''

സെൻട്രൽ പിക്‌ചേഴ്‌സുമായി വർഷങ്ങളായുള്ള ബന്ധമാണ്. വിജിയും ഷാജിയും അജിയുമൊക്കെ എനിക്ക് സ്വന്തം സഹോദരങ്ങളെപ്പോലെയാണ്. കുടുംബപുരാണവും കളിക്കളവും മുതൽ 'ഒരു ഇന്ത്യൻ പ്രണയകഥ'വരെ പല സിനിമകളും അവർ നിർമിച്ചതാണ്. ഷൂട്ടിങ് സെറ്റിലെത്തിയപ്പോൾ ഞാൻ ലാലിനോട് പറഞ്ഞു-
''അജി വിളിച്ചിരുന്നു. മകളുടെ കല്യാണം. ഉച്ചയ്ക്ക് ഒരുമണിക്ക് ഗോകുലം പാർക്കിലാണ് റിസപ്ഷൻ. ബ്രേക്ക് സമയത്ത് നമുക്കൊന്നുപോയിവന്നാലോ?''
''ഓർമിപ്പിച്ചതു നന്നായി'' ലാൽ പറഞ്ഞു-
''അജിയോട് ഞാൻ വാക്കുപറഞ്ഞിട്ടുള്ളതാണ് കല്യാണത്തിന് എത്തിക്കൊള്ളാമെന്ന്.''

സേതു മണ്ണാർക്കാടിനോടു പറഞ്ഞ് പോകാനുള്ള വണ്ടിയൊക്കെ ഏർപ്പാടുചെയ്തു. പക്ഷേ, ഒരു ചെറിയ പ്രശ്‌നം. സിനിമയിലെ കഥാപാത്രമായ വിനീത് എൻ. പിള്ളയ്ക്ക് ധരിക്കാനുള്ള വസ്ത്രങ്ങളേ കൈവശമുള്ളൂ. ഒരു കല്യാണമെന്നൊക്കെ പറയുമ്പോൾ ഷൂട്ടിങ്ങിന്റെ വേഷവുമിട്ടു പോകുന്നതു മോശമല്ലേ? അതും മോഹൻലാലിനെപ്പോലൊരാൾ!
രാവിലെ പത്തുമണി ആയതേയുള്ളൂ. തേവരയിലെ വീട്ടിൽ ഷർട്ടും മുണ്ടും പാന്റ്‌സുമൊക്കെയുണ്ട്. ഒരാളെ അയച്ച് ലാൽ വസ്ത്രങ്ങൾ വരുത്തി.

ഒരുമണിയാവുമ്പോഴേക്കും ചിത്രീകരിച്ചുകൊണ്ടിരുന്ന സീൻ പാതിയിൽ നിർത്തി ഞങ്ങൾ കല്യാണത്തിന് പുറപ്പെട്ടു.
''ഭക്ഷണത്തിന് നിൽക്കണ്ട. നിന്നാൽ വൈകും. ഇവിടെ യൂണിറ്റ് മുഴുവൻ കാത്തുനിൽക്കുകയല്ലേ?'' ലാൽ പറഞ്ഞു. ഞാൻ സമ്മതിച്ചു അടുത്തകാലത്തെങ്ങാനും എറണാകുളം സന്ദർശിച്ചിട്ടുള്ളവർക്കറിയാം, ഇവിടത്തെ ട്രാഫിക് ബ്ലോക്ക്. മെട്രോയുടെ വർക്ക് തുടങ്ങിയതിൽ പിന്നെ ടൗണിലൂടെയുള്ള യാത്ര എന്ന് ആലോചിക്കുമ്പോൾതന്നെ കരച്ചിലുവരും. ആ ബ്ലോക്കിലൂടെ തിങ്ങിഞെരുങ്ങി നീങ്ങി ഒരുവിധം കലൂർ ഗോകുലം പാർക്ക് ഹോട്ടലിനടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു-
''വാഴൂർ ജോസിനെ ഒന്നു വിളിച്ചുനോക്കാം. പള്ളിയിൽ നിന്ന് കല്യാണപ്പാർട്ടി എത്തിയോ എന്നറിഞ്ഞിട്ട് കാറിൽ നിന്നിറങ്ങിയാൽ മതിയല്ലോ.''
വിളിച്ചു.

''അജിയുടെ മകളുടെ കല്യാണം ഇന്നല്ലല്ലോ ഇരുപത്തൊൻപതാം തീയതിയല്ലേ?'' മറുപടികേട്ട് ഞാനൊന്നു ഞെട്ടി.
പൊതുവെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ മടിയുള്ള മോഹൻലാൽ, ഞാനും കൂടി ഉള്ളതുകൊണ്ടാണ് കൃത്യസമയത്ത് ഇറങ്ങിപ്പുറപ്പെട്ടത്.
വണ്ടി അപ്പോഴേക്കും ഗോകുലത്തിന്റെ മുമ്പിൽ എത്തിയിരുന്നു.
''എന്താ? എന്തുപറ്റി?''
എന്തോ കൺഫ്യൂഷനുണ്ടെന്ന് ലാലിന് മനസ്സിലായി. ലാലിന്റെ ചോദ്യത്തിന് ഉത്തരം പറയാതെ ഞാൻ വെറുതെ അജിയുടെ നമ്പറിലേക്കൊന്നു വിളിച്ചു.
''എവിടെയാ അജി''
''ഓഫീസിലുണ്ട്, കോട്ടയത്ത്''
''ഇന്നല്ലേ കല്യാണം?''
''കല്യാണം ഇരുപത്തിഒൻപതിനാണ്.''
''അപ്പൊ അജി രാവിലെ വിളിച്ചുപറഞ്ഞത്?''
''മറന്നുപോകാതിരിക്കാൻ രണ്ടുദിവസം മുൻപേ ഒന്ന് ഓർമിപ്പിച്ചതാ.''
മോഹൻലാലിന്റെ മുഖത്തു ഞാൻ നോക്കിയില്ല. നോക്കാതെതന്നെ എന്റെ മുഖഭാവം ലാലിനു മനസ്സിലാകും.
''വണ്ടി തിരിച്ചോളൂ'' ഡ്രൈവറോട് ഗൗരവത്തിൽതന്നെ ഞാൻ പറഞ്ഞു.
വീണ്ടും ട്രാഫിക് ബ്ലോക്കിനിടയിലൂടെ തിക്കിത്തിരക്കി ലൊക്കേഷനിലേക്കു തിരിച്ചുപോരുമ്പോഴാണ് ലാൽ ചോദിച്ചത്-
''ഈ സംഭവം ചിത്രഭൂമിയിലെഴുതുമോ?''

എഴുതാനിരിക്കുമ്പോഴാണ് സമാനമായ ചില ഓർമകൾ മനസ്സിലേക്കെത്തുക.
പണ്ട് എഡിറ്റർ ഗോപാലകൃഷ്ണന്റെ മകളുടെ കല്യാണത്തിന് ഞാനും ശ്രീനിവാസനും കൂടി പോയി. 'അമ്പിയണ്ണൻ' എന്നു പറഞ്ഞാലേ സിനിമക്കാർക്കു മനസ്സിലാകൂ. പ്രിയദർശന്റെ അക്കാലത്തെ സ്ഥിരം എഡിറ്ററും തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയുടെ നിർമാതാവുമാണ് ഗോപാലകൃഷ്ണൻ എന്ന് പേരുള്ള അമ്പിയണ്ണൻ. ഞാനും ശ്രീനിയും അന്ന് ഏതോ സിനിമയുടെ എഴുത്തുമായി തിരുവനന്തപുരത്തുണ്ട്. എന്റെ മാരുതി 800 ആണ് അന്നത്തെ ഞങ്ങളുടെ സ്ഥിരം വാഹനം.
''മുഹൂർത്തത്തിനു മുമ്പുതന്നെ മണ്ഡപത്തിലെത്തണം. ഇല്ലെങ്കിൽ അമ്പിയണ്ണന് വിഷമമാകും.'' ശ്രീനി പറഞ്ഞു.
ആകാവുന്ന വേഗത്തിൽ ഞാൻ വണ്ടിയോടിച്ചു. എനിക്കു വലിയ പരിചയമില്ലാത്ത നഗരമാണ് തിരുവനന്തപുരം. ശ്രീനിക്കാണെങ്കിൽ തലശ്ശേരിയേക്കാൾ കൂടുതലറിയുക തിരുവനന്തപുരമാണ്. കല്യാണമണ്ഡപത്തിലേക്കുള്ള വഴിയും സ്ഥലവുമൊക്കെ കാണിച്ചുതരുന്ന ജോലി ശ്രീനി ഏറ്റെടുത്തു.
''നമുക്കു ചോദിച്ചു ചോ...ദിച്ചു പോകണോ'' എന്നൊരു തമാശച്ചോദ്യം ഉന്നയിച്ചപ്പോൾ ശ്രീനി സീരിയസ്സായി.
''എനിക്കറിയാം. ആ കല്യാണമണ്ഡപത്തിൽ ഞാൻ മുൻപും പോയിട്ടുണ്ട്.''
വളഞ്ഞും തിരിഞ്ഞും വൺവേ കട്ട്‌ചെയ്തുമൊക്കെ വണ്ടി ഓടി. സ്ട്രീറ്റിന്റെ പേര് എന്റെ ഓർമയിലുണ്ടായിരുന്നു. കൃത്യമായി ആ വഴിയിലേക്കു തിരിഞ്ഞ ഉടനെ ശ്രീനി പറഞ്ഞു-
''ഇനിയെങ്കിലും വിവരമുള്ളവരെ സംശയിക്കരുത്.''
അല്പം മുന്നോട്ടുചെന്നപ്പോഴേക്കും നിരനിരയായി കിടക്കുന്ന കാറുകൾ കണ്ടു. അലങ്കരിച്ച കവാടം കണ്ടു.
റോഡരികിൽ വണ്ടിനിർത്തി ഞങ്ങൾ ഇറങ്ങി. വരന്റെ വീട്ടുകാർ വന്നിറങ്ങിയ സമയമായിരിക്കണം. ആളുകളും ക്യാമറകളുമൊക്കെ ധാരാളമുണ്ടായിരുന്നു.
മിന്നിത്തെളിയുന്ന ഫ്‌ളാഷ് ലൈറ്റുകൾക്കിടയിലൂടെ ആ പ്രത്യേക നടത്തവുമായി ശ്രീനിവാസനും പിന്നാലെ ഞാനും നടന്നു.
കല്യാണം നടക്കുന്ന ഹാളിന്റെ മുൻവശത്തുണ്ടായിരുന്ന കസവുമുണ്ടും ജുബ്ബയുമിട്ട ഒരു കാരണവർ ഞങ്ങളെ മുൻനിരയിൽതന്നെ കൊണ്ടിരുത്തി. ഒരു താലത്തിൽ 'വെൽക്കം ഡ്രിങ്' വന്നു. ദാഹമുണ്ടായിരുന്നതിനാൽ ഞങ്ങൾ രണ്ടുപേരും അത് കുടിച്ചു.
ഫോട്ടോയെടുപ്പിന്റെ ബഹളം. ശ്രീനിവാസന്റെ മുന്നിലേക്ക് ഒരുപാട് കൈകൾ ഓട്ടോഗ്രാഫ് വാങ്ങാൻ നീണ്ടുവന്നു.
അല്പം അസ്വസ്ഥനായി ശ്രീനി ചോദിച്ചു-
''പ്രിയനും മോഹൻലാലുമൊക്കെ എവിടെ?''
ഞാൻ നോക്കി. പ്രിയനും ലാലും എന്നല്ല സിനിമാരംഗവുമായി ബന്ധമുള്ള ഒരാളെയും കാണാനില്ല.
എന്റെ നെറ്റിയിൽ ചെറുതായി വിയർപ്പുപൊടിയാൻ തുടങ്ങി.
''സ്ഥലം മാറിയോ എന്നൊരു സംശയം''
ഞാൻ ശ്രീനിയുടെ ചെവിയിൽ മന്ത്രിച്ചു.
''അങ്ങനെ വരാൻ വഴിയില്ല.'' എന്ന് ശ്രീനിയും.
നാടോടിക്കാറ്റിൽ ദുബായ് ആണെന്നും പറഞ്ഞ് മദ്രാസിലെ മൗണ്ട് റോഡിലൂടെ നടക്കുമ്പോൾ പരിഭ്രമിച്ച് 'ഇത് ദുബായ് അല്ല' എന്നു പറഞ്ഞ മോഹൻലാലിനോടും ശ്രീനി ഇതേ ഉത്തരമായിരുന്നു പറഞ്ഞത്.
''അങ്ങനെവരാൻ വഴിയില്ല''
ഞാൻ തൊട്ടടുത്തിരുന്ന ആളോട് ചോദിച്ചു-
''അമ്പിയണ്ണനൊക്കെ എവിടെ!''
''ഓ- അവരുടെ കല്യാണം ഇതേ സ്ട്രീറ്റിന്റെ അങ്ങേയറ്റത്തുള്ള മണ്ഡപത്തിലാ. ഇത് ഡോക്ടർ വിശ്വനാഥന്റെ മകന്റെ കല്യാണമാണ്.''
ഉള്ളിൽ ഒരു പൊള്ളലേറ്റപോലെ ഞാനൊന്നു പിടഞ്ഞു.
''ശ്രീനി, പെട്ടെന്ന് സ്ഥലംവിടാം. അമ്പിയണ്ണന്റെ ചടങ്ങ് ഇവിടെയല്ല''
ശ്രീനി അപ്പോഴും സംശയിച്ചു.
''പെട്ടെന്നെങ്ങനെയാ ഇവിടുന്നെഴുന്നേൽക്കുക?''
''അതൊന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ പോകുന്നു.''
ഞാനെഴുന്നേറ്റ് തിരിഞ്ഞുനടന്നു. ആളുകളുടെ ആരവം കേട്ടപ്പോൾ മനസ്സിലായി- ശ്രീനിയും പിറകെയുണ്ടെന്ന്.
അതേ തെരുവിൽ രണ്ട് കല്യാണമണ്ഡപങ്ങളുണ്ടെന്ന് ശ്രീനി അറിഞ്ഞിരുന്നില്ല.
യഥാർഥ കല്യാണമണ്ഡപത്തിനു മുന്നിലെത്തിയപ്പോൾ അവിടെ മുഴുവൻ സിനിമക്കാരും സുഹൃത്തുക്കളും.
ശ്രീനി എന്റെ കൈപിടിച്ച് ചെവിയിൽ പതുക്കെ പറഞ്ഞു-
''പറ്റിയ അബദ്ധം ദയവായി ഇവിടെ പറയരുത്''
''ഒരിക്കലുമില്ല'' എന്ന് വാക്കുകൊടുത്ത ഞാനത് അപ്പോൾതന്നെ പ്രിയദർശന്റെ കാതിലേക്ക് പകർന്നു. പിന്നെ വിതരണം പ്രിയൻ ഏറ്റെടുത്തു. നിമിഷനേരംകൊണ്ട് അതവിടെ സൂപ്പർഹിറ്റായി.

പക്ഷേ, ഇതിനെക്കാൾ ദയനീയമായ അനുഭവമാണ് വി.കെ. ശ്രീരാമനും പി.ടി. കുഞ്ഞുമുഹമ്മദിനും ഉണ്ടായത്.
'തന്മാത്ര' എന്ന സിനിമയുടെ ഷൂട്ടിങ് ഒറ്റപ്പാലത്തിനടുത്ത് ഒളപ്പമണ്ണ മനയിൽ നടക്കുന്നു. ശ്രീരാമനും പി.ടി.ക്കും മോഹൻലാലിനെയൊന്ന് കാണണം. ലൊക്കേഷനിലേക്കുള്ള വഴി കൃത്യമായി അറിയില്ല. എങ്കിലും നാട്ടിൻപുറമല്ലേ, കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഷൂട്ടിങ് നടക്കുന്നതിന്റെ ചുറ്റുപാടും ആളുകൾ തിങ്ങിക്കൂടിയിരിക്കും. കാറുകളും യൂണിറ്റ് വണ്ടികളുമുണ്ടാവും. ആ വിശ്വാസത്തിൽ ആരോടും ചോദിക്കാതെതന്നെ ശ്രീരാമൻ കാറോടിച്ചു.
വിചാരിച്ചതുപോലെതന്നെ ആൾക്കൂട്ടം ദൂരെനിന്നേ കണ്ടു. നിറയെ വണ്ടികളും. ഒരു ടെമ്പോ വാനിനരികിൽ കാർ നിർത്തി രണ്ടുപേരും ഇറങ്ങി.
റോഡരികിൽനിന്ന് വളരെ താഴോട്ടുള്ള പടികൾ ഇറങ്ങിവേണം ഷൂട്ടിങ് നടക്കുന്ന വീട്ടിലെത്താൻ എന്ന് കേട്ടിരുന്നു. നോക്കുമ്പോൾ, സത്യമാണ്. വിചാരിച്ചതിലും താഴെയാണ് വീട്. രണ്ടുപേരും ഇറങ്ങിനടന്ന് മുറ്റത്തെത്തിയപ്പോൾ ചെറിയൊരു ശങ്ക. കൂടിനിൽക്കുന്നവരിൽ അധികംപേരും മുസ്‌ലിം സമുദായത്തിൽപെട്ടവർ. അങ്ങനെവല്ല രംഗവുമാകും ചിത്രീകരിക്കുന്നതെന്ന് സമാധാനിച്ചു.
ഷൂട്ടിങ്ങിന്റെ പതിവ് കോലാഹലങ്ങളൊന്നും കേൾക്കാനില്ല. മൊത്തത്തിൽ ഒരു മൂകത.
''ബ്ലെസ്സിയുടെ സെറ്റ് എന്നു പറഞ്ഞാലിങ്ങനെയാ. ഒരു ബഹളവുമുണ്ടാവില്ല.'' ശ്രീരാമൻ പറഞ്ഞു.
അകത്തേക്ക് കയറുംമുൻപേ പി.ടി. കുഞ്ഞുമുഹമ്മദിനെ അറിയാവുന്ന ഒരു ഹാജിയാരെത്തി.
''എം.എൽ.എ. അല്ലാത്തപ്പോഴും മരണത്തിനൊക്കെ പോകും അല്ലേ?''
പി.ടി. ഒന്ന് ചിന്താവിഷ്ടനായി. അതൊരു സ്ഥായീഭാവമായതുകൊണ്ട് മറ്റാരും ശ്രദ്ധിച്ചുമില്ല.
ഹാജിയാർ സങ്കടത്തോടെ പഞ്ഞു-
''വലിയ മനുഷ്യനായിരുന്നു ബീരാൻകുട്ടിക്ക. മരക്കച്ചോടക്കാരനായാലെന്താ, കലയോടും കലാകാരന്മാരോടും വല്യ സ്‌നേഹമായിരുന്നു. ഇന്നാട്ടില് നാടകക്കാരോ മിമിക്രിക്കാരോ ആരുവന്നാലും ഊണ് ബീരാൻകുട്ടിക്കയുടെ വകയായിരുന്നു...''
ആ കച്ചിത്തുരുമ്പിൽ പിടിച്ച് ശ്രീരാമൻ കയറി- ''വാസ്തവം. കഴിഞ്ഞതവണ കണ്ടപ്പോഴും പറഞ്ഞതാ- ശ്രീരാമാ, ഇതുവഴി വരുമ്പൊ വീട്ടിലൊന്ന് കേറണം എന്ന്''
''മയ്യത്ത് കാണണ്ടേ?''
''വേണ്ട'' ശ്രീരാമൻ പറഞ്ഞു-
''ജീവനുള്ള ബീരാൻകുട്ടിക്കയുടെ മുഖം മനസ്സിലുണ്ട്. അതു മതി.''
പിന്നെ ഒരുനിമിഷംപോലും നിൽക്കാതെ കണ്ണും മുഖവും കൈകൊണ്ടൊന്നു തുടച്ച് ശ്രീരാമൻ നടന്നു. പിറകെ പി.ടി.യും. പാർക്ക്‌ചെയ്ത കാറിനടുത്ത് കണ്ട ടെമ്പോവാൻ ആംബുലൻസായിരുന്നുവെന്ന് അപ്പോഴാണ് ശ്രദ്ധിക്കുന്നത്.
കാറിൽ കയറാൻതുടങ്ങുമ്പോൾ അടുത്ത് കണ്ട ഒരു പയ്യനോട് അലസമായി ശ്രീരാമൻ ചോദിച്ചു-
''ഇവിടെ എവിടെയോ ഒരു മന ഇല്ലേ മോനേ?''
''ഉവ്വ്. ഒളപ്പമണ്ണ മന. അത് ഈ ഇടവഴിയുടെ അറ്റത്താ. പക്ഷേ, അകത്ത് കേറാൻ പറ്റൂലാ. അവിടെ സിനിമാഷൂട്ടിങ്ങാ.''
ശ്രീരാമൻ കാർ പതുക്കെ സ്റ്റാർട്ടാക്കി. പിന്നെ പെട്ടെന്ന് ഇടവഴിയുടെ അറ്റം ലക്ഷ്യമാക്കി ആക്‌സിലറേറ്റർ ചവിട്ടി.

അന്തിപ്പൊൻവെട്ടം | ചിത്രഭൂമി (ജനുവരി 2015, മാതൃഭൂമി)
''അബദ്ധ' സഞ്ചാരങ്ങൾ കാറിലിരുന്ന് മോഹൻലാൽ ചോദിച്ചു- ''ഈ സംഭവം ചിത്രഭൂമിയിലെഴുതുമോ?'' വാസ്തവത്തിൽ അപ്പോഴാണ് ആലോചിച്ചത്, എഴുതിയാലോ എന്ന്. മോഹൻലാലിനോടുള്ള കടപ്പാട് ഇവിടെ പ്രത്യേകം രേഖപ്പെടുത്തുന്നു. എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ഞങ്ങൾ. ഏതാനും ദിവസങ്ങൾക്കു മുൻപ് - കൃത്യമായി പറഞ്ഞാൽ ഡിസംബർ 27-ന് അതിരാവിലെ സെൻട്രൽ പിക്‌ചേഴ്‌സിന്റെ ഉടമസ്ഥന്മാരിലൊരാളായ അജി വിളിക്കുന്നു. ''എന്റെ മകളുടെ കല്യാണക്കാര്യം മറന്നിട്ടില്ലല്ലോ. ഇൻവിറ്റേഷൻ ലെറ്റർ വീട്ടിലേക്കാണയച്ചിരിക്കുന്നത്. അതുകൊണ്ട് ഓർമപ്പെടുത്താൻ വിളിച്ചതാണ്. പതിനൊന്നുമണിക്ക് പള്ളിയിൽവെച്ചാണ് കെട്ട്. ഒരുമണിയോടെ റിസപ്ഷന് ഗോകുലം പാർക്കിലെ ഓഡിറ്റോറിയത്തിലെത്തും. ഷൂട്ടിങ് തിരക്കാണെന്നറിയാം. ഒരുമണി എന്നു പറയുമ്പോൾ ഉച്ചയൂണിനുള്ള ബ്രേക്കിന്റെ സമയമല്ലേ? തീർച്ചയായും വരണം. മോഹൻലാലിനോടും പറയണം.'' സെൻട്രൽ പിക്‌ചേഴ്‌സുമായി വർഷങ്ങളായുള്ള ബന്ധമാണ്. വിജിയും ഷാജിയും അജിയുമൊക്കെ എനിക്ക് സ്വന്തം സഹോദരങ്ങളെപ്പോലെയാണ്. കുടുംബപുരാണവും കളിക്കളവും മുതൽ 'ഒരു ഇന്ത്യൻ പ്രണയകഥ'വരെ പല സിനിമകളും അവർ നിർമിച്ചതാണ്. ഷൂട്ടിങ് സെറ്റിലെത്തിയപ്പോൾ ഞാൻ ലാലിനോട് പറഞ്ഞു- ''അജി വിളിച്ചിരുന്നു. മകളുടെ കല്യാണം. ഉച്ചയ്ക്ക് ഒരുമണിക്ക് ഗോകുലം പാർക്കിലാണ് റിസപ്ഷൻ. ബ്രേക്ക് സമയത്ത് നമുക്കൊന്നുപോയിവന്നാലോ?'' ''ഓർമിപ്പിച്ചതു നന്നായി'' ലാൽ പറഞ്ഞു- ''അജിയോട് ഞാൻ വാക്കുപറഞ്ഞിട്ടുള്ളതാണ് കല്യാണത്തിന് എത്തിക്കൊള്ളാമെന്ന്.'' സേതു മണ്ണാർക്കാടിനോടു പറഞ്ഞ് പോകാനുള്ള വണ്ടിയൊക്കെ ഏർപ്പാടുചെയ്തു. പക്ഷേ, ഒരു ചെറിയ പ്രശ്‌നം. സിനിമയിലെ കഥാപാത്രമായ വിനീത് എൻ. പിള്ളയ്ക്ക് ധരിക്കാനുള്ള വസ്ത്രങ്ങളേ കൈവശമുള്ളൂ. ഒരു കല്യാണമെന്നൊക്കെ പറയുമ്പോൾ ഷൂട്ടിങ്ങിന്റെ വേഷവുമിട്ടു പോകുന്നതു മോശമല്ലേ? അതും മോഹൻലാലിനെപ്പോലൊരാൾ! രാവിലെ പത്തുമണി ആയതേയുള്ളൂ. തേവരയിലെ വീട്ടിൽ ഷർട്ടും മുണ്ടും പാന്റ്‌സുമൊക്കെയുണ്ട്. ഒരാളെ അയച്ച് ലാൽ വസ്ത്രങ്ങൾ വരുത്തി. ഒരുമണിയാവുമ്പോഴേക്കും ചിത്രീകരിച്ചുകൊണ്ടിരുന്ന സീൻ പാതിയിൽ നിർത്തി ഞങ്ങൾ കല്യാണത്തിന് പുറപ്പെട്ടു. ''ഭക്ഷണത്തിന് നിൽക്കണ്ട. നിന്നാൽ വൈകും. ഇവിടെ യൂണിറ്റ് മുഴുവൻ കാത്തുനിൽക്കുകയല്ലേ?'' ലാൽ പറഞ്ഞു. ഞാൻ സമ്മതിച്ചു അടുത്തകാലത്തെങ്ങാനും എറണാകുളം സന്ദർശിച്ചിട്ടുള്ളവർക്കറിയാം, ഇവിടത്തെ ട്രാഫിക് ബ്ലോക്ക്. മെട്രോയുടെ വർക്ക് തുടങ്ങിയതിൽ പിന്നെ ടൗണിലൂടെയുള്ള യാത്ര എന്ന് ആലോചിക്കുമ്പോൾതന്നെ കരച്ചിലുവരും. ആ ബ്ലോക്കിലൂടെ തിങ്ങിഞെരുങ്ങി നീങ്ങി ഒരുവിധം കലൂർ ഗോകുലം പാർക്ക് ഹോട്ടലിനടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു- ''വാഴൂർ ജോസിനെ ഒന്നു വിളിച്ചുനോക്കാം. പള്ളിയിൽ നിന്ന് കല്യാണപ്പാർട്ടി എത്തിയോ എന്നറിഞ്ഞിട്ട് കാറിൽ നിന്നിറങ്ങിയാൽ മതിയല്ലോ.'' വിളിച്ചു. ''അജിയുടെ മകളുടെ കല്യാണം ഇന്നല്ലല്ലോ ഇരുപത്തൊൻപതാം തീയതിയല്ലേ?'' മറുപടികേട്ട് ഞാനൊന്നു ഞെട്ടി. പൊതുവെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ മടിയുള്ള മോഹൻലാൽ, ഞാനും കൂടി ഉള്ളതുകൊണ്ടാണ് കൃത്യസമയത്ത് ഇറങ്ങിപ്പുറപ്പെട്ടത്. വണ്ടി അപ്പോഴേക്കും ഗോകുലത്തിന്റെ മുമ്പിൽ എത്തിയിരുന്നു. ''എന്താ? എന്തുപറ്റി?'' എന്തോ കൺഫ്യൂഷനുണ്ടെന്ന് ലാലിന് മനസ്സിലായി. ലാലിന്റെ ചോദ്യത്തിന് ഉത്തരം പറയാതെ ഞാൻ വെറുതെ അജിയുടെ നമ്പറിലേക്കൊന്നു വിളിച്ചു. ''എവിടെയാ അജി'' ''ഓഫീസിലുണ്ട്, കോട്ടയത്ത്'' ''ഇന്നല്ലേ കല്യാണം?'' ''കല്യാണം ഇരുപത്തിഒൻപതിനാണ്.'' ''അപ്പൊ അജി രാവിലെ വിളിച്ചുപറഞ്ഞത്?'' ''മറന്നുപോകാതിരിക്കാൻ രണ്ടുദിവസം മുൻപേ ഒന്ന് ഓർമിപ്പിച്ചതാ.'' മോഹൻലാലിന്റെ മുഖത്തു ഞാൻ നോക്കിയില്ല. നോക്കാതെതന്നെ എന്റെ മുഖഭാവം ലാലിനു മനസ്സിലാകും. ''വണ്ടി തിരിച്ചോളൂ'' ഡ്രൈവറോട് ഗൗരവത്തിൽതന്നെ ഞാൻ പറഞ്ഞു. വീണ്ടും ട്രാഫിക് ബ്ലോക്കിനിടയിലൂടെ തിക്കിത്തിരക്കി ലൊക്കേഷനിലേക്കു തിരിച്ചുപോരുമ്പോഴാണ് ലാൽ ചോദിച്ചത്- ''ഈ സംഭവം ചിത്രഭൂമിയിലെഴുതുമോ?'' എഴുതാനിരിക്കുമ്പോഴാണ് സമാനമായ ചില ഓർമകൾ മനസ്സിലേക്കെത്തുക. പണ്ട് എഡിറ്റർ ഗോപാലകൃഷ്ണന്റെ മകളുടെ കല്യാണത്തിന് ഞാനും ശ്രീനിവാസനും കൂടി പോയി. 'അമ്പിയണ്ണൻ' എന്നു പറഞ്ഞാലേ സിനിമക്കാർക്കു മനസ്സിലാകൂ. പ്രിയദർശന്റെ അക്കാലത്തെ സ്ഥിരം എഡിറ്ററും തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയുടെ നിർമാതാവുമാണ് ഗോപാലകൃഷ്ണൻ എന്ന് പേരുള്ള അമ്പിയണ്ണൻ. ഞാനും ശ്രീനിയും അന്ന് ഏതോ സിനിമയുടെ എഴുത്തുമായി തിരുവനന്തപുരത്തുണ്ട്. എന്റെ മാരുതി 800 ആണ് അന്നത്തെ ഞങ്ങളുടെ സ്ഥിരം വാഹനം. ''മുഹൂർത്തത്തിനു മുമ്പുതന്നെ മണ്ഡപത്തിലെത്തണം. ഇല്ലെങ്കിൽ അമ്പിയണ്ണന് വിഷമമാകും.'' ശ്രീനി പറഞ്ഞു. ആകാവുന്ന വേഗത്തിൽ ഞാൻ വണ്ടിയോടിച്ചു. എനിക്കു വലിയ പരിചയമില്ലാത്ത നഗരമാണ് തിരുവനന്തപുരം. ശ്രീനിക്കാണെങ്കിൽ തലശ്ശേരിയേക്കാൾ കൂടുതലറിയുക തിരുവനന്തപുരമാണ്. കല്യാണമണ്ഡപത്തിലേക്കുള്ള വഴിയും സ്ഥലവുമൊക്കെ കാണിച്ചുതരുന്ന ജോലി ശ്രീനി ഏറ്റെടുത്തു. ''നമുക്കു ചോദിച്ചു ചോ...ദിച്ചു പോകണോ'' എന്നൊരു തമാശച്ചോദ്യം ഉന്നയിച്ചപ്പോൾ ശ്രീനി സീരിയസ്സായി. ''എനിക്കറിയാം. ആ കല്യാണമണ്ഡപത്തിൽ ഞാൻ മുൻപും പോയിട്ടുണ്ട്.'' വളഞ്ഞും തിരിഞ്ഞും വൺവേ കട്ട്‌ചെയ്തുമൊക്കെ വണ്ടി ഓടി. സ്ട്രീറ്റിന്റെ പേര് എന്റെ ഓർമയിലുണ്ടായിരുന്നു. കൃത്യമായി ആ വഴിയിലേക്കു തിരിഞ്ഞ ഉടനെ ശ്രീനി പറഞ്ഞു- ''ഇനിയെങ്കിലും വിവരമുള്ളവരെ സംശയിക്കരുത്.'' അല്പം മുന്നോട്ടുചെന്നപ്പോഴേക്കും നിരനിരയായി കിടക്കുന്ന കാറുകൾ കണ്ടു. അലങ്കരിച്ച കവാടം കണ്ടു. റോഡരികിൽ വണ്ടിനിർത്തി ഞങ്ങൾ ഇറങ്ങി. വരന്റെ വീട്ടുകാർ വന്നിറങ്ങിയ സമയമായിരിക്കണം. ആളുകളും ക്യാമറകളുമൊക്കെ ധാരാളമുണ്ടായിരുന്നു. മിന്നിത്തെളിയുന്ന ഫ്‌ളാഷ് ലൈറ്റുകൾക്കിടയിലൂടെ ആ പ്രത്യേക നടത്തവുമായി ശ്രീനിവാസനും പിന്നാലെ ഞാനും നടന്നു. കല്യാണം നടക്കുന്ന ഹാളിന്റെ മുൻവശത്തുണ്ടായിരുന്ന കസവുമുണ്ടും ജുബ്ബയുമിട്ട ഒരു കാരണവർ ഞങ്ങളെ മുൻനിരയിൽതന്നെ കൊണ്ടിരുത്തി. ഒരു താലത്തിൽ 'വെൽക്കം ഡ്രിങ്' വന്നു. ദാഹമുണ്ടായിരുന്നതിനാൽ ഞങ്ങൾ രണ്ടുപേരും അത് കുടിച്ചു. ഫോട്ടോയെടുപ്പിന്റെ ബഹളം. ശ്രീനിവാസന്റെ മുന്നിലേക്ക് ഒരുപാട് കൈകൾ ഓട്ടോഗ്രാഫ് വാങ്ങാൻ നീണ്ടുവന്നു. അല്പം അസ്വസ്ഥനായി ശ്രീനി ചോദിച്ചു- ''പ്രിയനും മോഹൻലാലുമൊക്കെ എവിടെ?'' ഞാൻ നോക്കി. പ്രിയനും ലാലും എന്നല്ല സിനിമാരംഗവുമായി ബന്ധമുള്ള ഒരാളെയും കാണാനില്ല. എന്റെ നെറ്റിയിൽ ചെറുതായി വിയർപ്പുപൊടിയാൻ തുടങ്ങി. ''സ്ഥലം മാറിയോ എന്നൊരു സംശയം'' ഞാൻ ശ്രീനിയുടെ ചെവിയിൽ മന്ത്രിച്ചു. ''അങ്ങനെ വരാൻ വഴിയില്ല.'' എന്ന് ശ്രീനിയും. നാടോടിക്കാറ്റിൽ ദുബായ് ആണെന്നും പറഞ്ഞ് മദ്രാസിലെ മൗണ്ട് റോഡിലൂടെ നടക്കുമ്പോൾ പരിഭ്രമിച്ച് 'ഇത് ദുബായ് അല്ല' എന്നു പറഞ്ഞ മോഹൻലാലിനോടും ശ്രീനി ഇതേ ഉത്തരമായിരുന്നു പറഞ്ഞത്. ''അങ്ങനെവരാൻ വഴിയില്ല'' ഞാൻ തൊട്ടടുത്തിരുന്ന ആളോട് ചോദിച്ചു- ''അമ്പിയണ്ണനൊക്കെ എവിടെ!'' ''ഓ- അവരുടെ കല്യാണം ഇതേ സ്ട്രീറ്റിന്റെ അങ്ങേയറ്റത്തുള്ള മണ്ഡപത്തിലാ. ഇത് ഡോക്ടർ വിശ്വനാഥന്റെ മകന്റെ കല്യാണമാണ്.'' ഉള്ളിൽ ഒരു പൊള്ളലേറ്റപോലെ ഞാനൊന്നു പിടഞ്ഞു. ''ശ്രീനി, പെട്ടെന്ന് സ്ഥലംവിടാം. അമ്പിയണ്ണന്റെ ചടങ്ങ് ഇവിടെയല്ല'' ശ്രീനി അപ്പോഴും സംശയിച്ചു. ''പെട്ടെന്നെങ്ങനെയാ ഇവിടുന്നെഴുന്നേൽക്കുക?'' ''അതൊന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ പോകുന്നു.'' ഞാനെഴുന്നേറ്റ് തിരിഞ്ഞുനടന്നു. ആളുകളുടെ ആരവം കേട്ടപ്പോൾ മനസ്സിലായി- ശ്രീനിയും പിറകെയുണ്ടെന്ന്. അതേ തെരുവിൽ രണ്ട് കല്യാണമണ്ഡപങ്ങളുണ്ടെന്ന് ശ്രീനി അറിഞ്ഞിരുന്നില്ല. യഥാർഥ കല്യാണമണ്ഡപത്തിനു മുന്നിലെത്തിയപ്പോൾ അവിടെ മുഴുവൻ സിനിമക്കാരും സുഹൃത്തുക്കളും. ശ്രീനി എന്റെ കൈപിടിച്ച് ചെവിയിൽ പതുക്കെ പറഞ്ഞു- ''പറ്റിയ അബദ്ധം ദയവായി ഇവിടെ പറയരുത്'' ''ഒരിക്കലുമില്ല'' എന്ന് വാക്കുകൊടുത്ത ഞാനത് അപ്പോൾതന്നെ പ്രിയദർശന്റെ കാതിലേക്ക് പകർന്നു. പിന്നെ വിതരണം പ്രിയൻ ഏറ്റെടുത്തു. നിമിഷനേരംകൊണ്ട് അതവിടെ സൂപ്പർഹിറ്റായി. പക്ഷേ, ഇതിനെക്കാൾ ദയനീയമായ അനുഭവമാണ് വി.കെ. ശ്രീരാമനും പി.ടി. കുഞ്ഞുമുഹമ്മദിനും ഉണ്ടായത്. 'തന്മാത്ര' എന്ന സിനിമയുടെ ഷൂട്ടിങ് ഒറ്റപ്പാലത്തിനടുത്ത് ഒളപ്പമണ്ണ മനയിൽ നടക്കുന്നു. ശ്രീരാമനും പി.ടി.ക്കും മോഹൻലാലിനെയൊന്ന് കാണണം. ലൊക്കേഷനിലേക്കുള്ള വഴി കൃത്യമായി അറിയില്ല. എങ്കിലും നാട്ടിൻപുറമല്ലേ, കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഷൂട്ടിങ് നടക്കുന്നതിന്റെ ചുറ്റുപാടും ആളുകൾ തിങ്ങിക്കൂടിയിരിക്കും. കാറുകളും യൂണിറ്റ് വണ്ടികളുമുണ്ടാവും. ആ വിശ്വാസത്തിൽ ആരോടും ചോദിക്കാതെതന്നെ ശ്രീരാമൻ കാറോടിച്ചു. വിചാരിച്ചതുപോലെതന്നെ ആൾക്കൂട്ടം ദൂരെനിന്നേ കണ്ടു. നിറയെ വണ്ടികളും. ഒരു ടെമ്പോ വാനിനരികിൽ കാർ നിർത്തി രണ്ടുപേരും ഇറങ്ങി. റോഡരികിൽനിന്ന് വളരെ താഴോട്ടുള്ള പടികൾ ഇറങ്ങിവേണം ഷൂട്ടിങ് നടക്കുന്ന വീട്ടിലെത്താൻ എന്ന് കേട്ടിരുന്നു. നോക്കുമ്പോൾ, സത്യമാണ്. വിചാരിച്ചതിലും താഴെയാണ് വീട്. രണ്ടുപേരും ഇറങ്ങിനടന്ന് മുറ്റത്തെത്തിയപ്പോൾ ചെറിയൊരു ശങ്ക. കൂടിനിൽക്കുന്നവരിൽ അധികംപേരും മുസ്‌ലിം സമുദായത്തിൽപെട്ടവർ. അങ്ങനെവല്ല രംഗവുമാകും ചിത്രീകരിക്കുന്നതെന്ന് സമാധാനിച്ചു. ഷൂട്ടിങ്ങിന്റെ പതിവ് കോലാഹലങ്ങളൊന്നും കേൾക്കാനില്ല. മൊത്തത്തിൽ ഒരു മൂകത. ''ബ്ലെസ്സിയുടെ സെറ്റ് എന്നു പറഞ്ഞാലിങ്ങനെയാ. ഒരു ബഹളവുമുണ്ടാവില്ല.'' ശ്രീരാമൻ പറഞ്ഞു. അകത്തേക്ക് കയറുംമുൻപേ പി.ടി. കുഞ്ഞുമുഹമ്മദിനെ അറിയാവുന്ന ഒരു ഹാജിയാരെത്തി. ''എം.എൽ.എ. അല്ലാത്തപ്പോഴും മരണത്തിനൊക്കെ പോകും അല്ലേ?'' പി.ടി. ഒന്ന് ചിന്താവിഷ്ടനായി. അതൊരു സ്ഥായീഭാവമായതുകൊണ്ട് മറ്റാരും ശ്രദ്ധിച്ചുമില്ല. ഹാജിയാർ സങ്കടത്തോടെ പഞ്ഞു- ''വലിയ മനുഷ്യനായിരുന്നു ബീരാൻകുട്ടിക്ക. മരക്കച്ചോടക്കാരനായാലെന്താ, കലയോടും കലാകാരന്മാരോടും വല്യ സ്‌നേഹമായിരുന്നു. ഇന്നാട്ടില് നാടകക്കാരോ മിമിക്രിക്കാരോ ആരുവന്നാലും ഊണ് ബീരാൻകുട്ടിക്കയുടെ വകയായിരുന്നു...'' ആ കച്ചിത്തുരുമ്പിൽ പിടിച്ച് ശ്രീരാമൻ കയറി- ''വാസ്തവം. കഴിഞ്ഞതവണ കണ്ടപ്പോഴും പറഞ്ഞതാ- ശ്രീരാമാ, ഇതുവഴി വരുമ്പൊ വീട്ടിലൊന്ന് കേറണം എന്ന്'' ''മയ്യത്ത് കാണണ്ടേ?'' ''വേണ്ട'' ശ്രീരാമൻ പറഞ്ഞു- ''ജീവനുള്ള ബീരാൻകുട്ടിക്കയുടെ മുഖം മനസ്സിലുണ്ട്. അതു മതി.'' പിന്നെ ഒരുനിമിഷംപോലും നിൽക്കാതെ കണ്ണും മുഖവും കൈകൊണ്ടൊന്നു തുടച്ച് ശ്രീരാമൻ നടന്നു. പിറകെ പി.ടി.യും. പാർക്ക്‌ചെയ്ത കാറിനടുത്ത് കണ്ട ടെമ്പോവാൻ ആംബുലൻസായിരുന്നുവെന്ന് അപ്പോഴാണ് ശ്രദ്ധിക്കുന്നത്. കാറിൽ കയറാൻതുടങ്ങുമ്പോൾ അടുത്ത് കണ്ട ഒരു പയ്യനോട് അലസമായി ശ്രീരാമൻ ചോദിച്ചു- ''ഇവിടെ എവിടെയോ ഒരു മന ഇല്ലേ മോനേ?'' ''ഉവ്വ്. ഒളപ്പമണ്ണ മന. അത് ഈ ഇടവഴിയുടെ അറ്റത്താ. പക്ഷേ, അകത്ത് കേറാൻ പറ്റൂലാ. അവിടെ സിനിമാഷൂട്ടിങ്ങാ.'' ശ്രീരാമൻ കാർ പതുക്കെ സ്റ്റാർട്ടാക്കി. പിന്നെ പെട്ടെന്ന് ഇടവഴിയുടെ അറ്റം ലക്ഷ്യമാക്കി ആക്‌സിലറേറ്റർ ചവിട്ടി.


അന്തിപ്പൊൻവെട്ടം | ചിത്രഭൂമി (ജനുവരി 2015, മാതൃഭൂമി)'

No comments:

Post a Comment