Monday, October 13, 2014

സത്യൻ അന്തിക്കാട് -- മാതൃഭൂമി ലേഖനം - ഒക്ടോബർ 2014 - മനസ്സിനിക്കരെ'യുള്ള ചില കാര്യങ്ങള്‍

മനസ്സിനിക്കരെ'യുള്ള ചില കാര്യങ്ങള്‍

വീണ്ടുമൊരു വിജയദശമി വന്നുപോയി. ഒരു പരിചയവുമില്ലാത്തവരുടെ മടിയിലിരുന്ന് പകച്ചും അലറിവിളിച്ചു കരഞ്ഞും കുരുന്നുകള്‍ അക്ഷര ലോകത്തിലേക്ക് കടക്കുന്നതിന്റെ ചിത്രങ്ങള്‍ ടി.വി.യിലും പത്രങ്ങളിലും നിറഞ്ഞു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു വിജയദശമിക്കാലത്ത് ഇന്നസെന്റ് വിളിച്ചിരുന്നു.
'ഞാനിവിടെ അക്ഷരം പഠിച്ചോണ്ടിരിക്കുകയാ സത്യാ.'
'ഈ പ്രായത്തിലോ?'
ഫോണിലാണെങ്കിലും ശബ്ദം താഴ്ത്തി സ്വകാര്യമായി ഇന്നസെന്റ് പറഞ്ഞു-
'സലിംകുമാറിന്റെ കുഞ്ഞിനെ ഞാന്‍തന്നെ എഴുത്തിനിരുത്തണമത്രെ. കേട്ടപ്പോള്‍ ആലീസ് ചിരിയോട് ചിരി. ഞാനെഴുതിയ അക്ഷരങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് അവളാണല്ലോ. ഒരു വാക്യം എഴുതിയാല്‍ ഒമ്പതു തെറ്റെങ്കിലും ഉണ്ടാകുമെന്നാണ് അവളുടെ അഭിപ്രായം. അതൊരു അധിക പ്രസംഗമാണെങ്കിലും ചില വള്ളിയും പുള്ളിയുമൊക്കെ ഇടാന്‍ ഞാന്‍ മറന്നുപോകാറുണ്ടെന്നത് നേരാണ്. 'ശാര്‍ങധരന്‍' എന്നെഴുതാന്‍ പറഞ്ഞാല്‍ ഞാന്‍ കുഴഞ്ഞുപോകും. 'ഷഡ്പദങ്ങള്‍', 'ഋതുഭേദം' തുടങ്ങിയ വാക്കുകളൊന്നും മലയാളത്തിന് ആവശ്യമില്ലെന്ന് തോന്നിയിട്ടുണ്ട്.

ഒക്കെ പ്രശ്‌നമാണ്.എന്തിന്, മഞ്ജു വാരിയര്‍ എന്നെഴുതുമ്പോ 'ഞ' കഴിഞ്ഞ് 'ജ' എഴുതണോ, തിരിച്ചാണോ എന്നിപ്പോഴും കണ്‍ഫ്യൂഷനാണ്. 'പൃഥ്വിരാജും' എന്നെ വിഷമിപ്പിക്കുന്ന പേരാണ്. അതുകൊണ്ട് 'ഹരിശ്രീ ഗണപതയേ നമഃ' എന്ന് എഴുതിപ്പഠിക്കുകയാണ്. സലിംകുമാറിന്റെ കുഞ്ഞിനെക്കൊണ്ട് ആദ്യമെഴുതിപ്പിക്കുന്നത് തെറ്റാന്‍ പാടില്ലല്ലോ.'

എന്തായാലും ആ എഴുത്തുപരീക്ഷയില്‍ ഇന്നസെന്റ് വിജയിച്ചു എന്നാണ് കേട്ടത്. ചുളുവില്‍ ഒരു 'ഗുരു'സ്ഥാനം കൂടി പതിച്ചുകിട്ടി.
ആരൊക്കെയാണ് നമ്മുടെ ഗുരുനാഥന്മാര്‍ എന്ന ചിന്തയാണ് ഈ ലേഖനം എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ ഉയരുന്നത്. സിനിമയില്‍ വിജയിച്ച ചിലരെ ചൂണ്ടിക്കാട്ടി അത്രയേറെ വിജയിച്ചിട്ടില്ലാത്ത ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട് - 'അവനെന്റെ ശിഷ്യനാ.'
ഒറ്റനോട്ടത്തില്‍ കുഴപ്പമില്ലാത്ത കമന്റ്. പക്ഷേ, ഇതിനൊരു മറുവശമുണ്ട്. അദ്ദേഹമെന്റെ ഗുരുനാഥനാണെന്ന് ആര്‍ക്കും പറയാം. അത്ര ഉറപ്പോടെ ശിഷ്യനാണ് എന്ന് പറയാന്‍ കഴിയുമോ? അത് ശിഷ്യന്‍കൂടി സമ്മതിച്ചു തരണ്ടെ?

കുറച്ച് കൊല്ലങ്ങള്‍ക്ക് മുമ്പൊരു സംഭവമുണ്ടായി. മലയാളത്തിലെ പ്രസിദ്ധനായ ഒരു തിരക്കഥാകൃത്തും അന്ന് തിളങ്ങിവരുന്ന ഒരു യുവസംവിധായകനും ചേര്‍ന്ന് ഒരു സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കുട്ടനാടാണ് പശ്ചാത്തലം. പടത്തിന്റെ വാര്‍ത്തകളും സ്റ്റില്‍സുമൊക്കെ പത്രങ്ങളില്‍ വന്നുതുടങ്ങിയപ്പോള്‍ കഥയെച്ചൊല്ലി ഒരു തര്‍ക്കം. കുട്ടനാട് എന്നു കേട്ട ഉടനെ ഒരു പുതിയ കഥാകൃത്ത് ഉദയംചെയ്തു.

'ഇതെന്റെ കഥയാണ്. പ്രതിഭാധനനായ, സൂപ്പര്‍ഹിറ്റുകളൊരുക്കിയ സംവിധായകന്‍ അതിന്റെ അവകാശം വാങ്ങിയതാണ്.'
തുടര്‍ന്ന് പ്രസ്തുത സീനിയര്‍ സംവിധായകന്റെ പത്രപ്രസ്താവന-
'ഈ യുവസംവിധായകന്‍ എന്റെ ശിഷ്യനാണ്. ഗുരുവിനോട് ഇങ്ങനെയൊരു ദ്രോഹം ചെയ്യുന്നത് നീതിയാണോ?'
വിനയപൂര്‍വം യുവസംവിധായകന്‍ മറുപടി എഴുതി-
'അദ്ദേഹം എന്റെ ഗുരുനാഥനല്ല. സീനിയര്‍ സംവിധായകനോടൊപ്പം സഹസംവിധായകനായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അതിന് പ്രതിഫലവും വാങ്ങിയിട്ടുണ്ട്. അന്ന് അതെന്റെ തൊഴിലാണ്. കൂടെ ജോലി ചെയ്തവരെപ്പറ്റി സഹപ്രവര്‍ത്തകന്‍ എന്നു വേണമെങ്കില്‍ പറയാം. അല്ലാതെ ഞാന്‍ സിനിമ പഠിച്ചത് അദ്ദേഹത്തില്‍ നിന്നല്ല.'

അതോടെ സീനിയര്‍ നിശ്ശബ്ദനായി. കഥാകൃത്ത് കോടതിയും പത്രവാര്‍ത്തകളുമൊക്കെയായി കോലാഹലമുണ്ടാക്കാന്‍ നോക്കിയെങ്കിലും ആരോപണത്തില്‍ ഒരു തരിപോലും സത്യമില്ലാതിരുന്നതുകൊണ്ട് അതൊക്കെ സ്വയം കെട്ടടങ്ങി.

ഗുണപാഠം ഇതാണ്-

ആരും സ്വയം ഗുരുനാഥനായി ചമയരുത്. പല നടീനടന്മാരെയും സിനിമയില്‍ ആദ്യമായി അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അവരില്‍ പലരും ഇന്ത്യന്‍ സിനിമയിലെ തിളക്കമാര്‍ന്ന താരങ്ങളായി ഉയര്‍ന്നിട്ടുണ്ട്. അതൊക്കെ അവരുടെ കഴിവുകൊണ്ടും കഠിനപ്രയത്‌നംകൊണ്ടും കൈവന്നിട്ടുള്ളതാണ്. ഒരു ക്രെഡിറ്റും എനിക്കവകാശപ്പെട്ടതല്ല. ഒരു സിനിമ തുടങ്ങുമ്പോള്‍ ആ സിനിമ ഏറ്റവും മികച്ചതാവണം എന്നു മാത്രമേ ഞാന്‍ ആഗ്രഹിക്കാറുള്ളൂ. അതിന് പുതുമുഖങ്ങളടക്കം എല്ലാവരുടെയും കഴിവുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അവര്‍ അംഗീകരിക്കപ്പെടുകയും വളരുകയുംചെയ്യുന്നത് അവരുടെ മിടുക്ക്!

മോഹന്‍ലാല്‍ മുതല്‍ ഫഹദ് ഫാസില്‍ വരെ പലരേയും ആദ്യമായി സ്‌ക്രീനിലെത്തിച്ചത് ഫാസിലാണ്. ഏറ്റവും കൂടുതല്‍ പുതുമുഖങ്ങളെ അവതരിപ്പിച്ച് വിജയിച്ച സംവിധായകന്‍. ഒരിക്കല്‍പോലും ഫാസില്‍ പറഞ്ഞിട്ടില്ല, താനാണ് അവരെ സ്റ്റാര്‍ ആക്കിയതെന്ന്.
അതേസമയം മോഹന്‍ലാല്‍ പറയും -

'പാച്ചിക്ക എന്റെ ഗുരുനാഥനാണ്. അദ്ദേഹം വിളിച്ചാല്‍ ഡേറ്റും പ്രതിഫലവുമൊന്നും പ്രശ്‌നമല്ല. എപ്പോഴായാലും ഞാന്‍ പോകും.' കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമടക്കം ഫാസില്‍ അവതരിപ്പിച്ച എല്ലാവരും ഇതുതന്നെ പറയുന്നുണ്ടാകും. അത് അവരുടെ മാന്യതയാണ്.

ഒരിക്കല്‍ ഷൂട്ടിങ്ങിനിടയില്‍ നൃത്തസംവിധായിക ബൃന്ദ പറഞ്ഞു-
''സിനിമയില്‍ പ്രസിദ്ധരായാല്‍ കൃത്യനിഷ്ഠ പാലിക്കുന്നവര്‍ വളരെ കുറവാണ്. പ്രത്യേകിച്ചും അന്യഭാഷയില്‍. പക്ഷേ, നയന്‍താര വളരെ വ്യത്യസ്തയാണ്. രാവിലെ ആറുമണിക്ക് സെറ്റിലെത്തണമെന്ന് പറഞ്ഞാല്‍ അഞ്ച് അമ്പത്തഞ്ചിന് എത്തിയിരിക്കും. വിത്ത് മെയ്ക്കപ്പ്! ഒരിക്കല്‍ ഞാന്‍ അഭിനന്ദിച്ചപ്പോള്‍ നയന്‍താര പറഞ്ഞത് അതിന് നന്ദി പറയേണ്ടത് എന്റെ ഗുരുനാഥനോടാണ് എന്നാണ്. എന്നുവെച്ചാല്‍ താങ്കളോട്.''
എനിക്ക് മനസ്സിലായില്ല.

ബൃന്ദാ മാസ്റ്റര്‍ വിശദീകരിച്ചു...
'മനസ്സിനക്കരെ' കഴിഞ്ഞ് രണ്ടാമത്തെ സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ നയന്‍താര എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. എല്ലാ വിജയവും നേര്‍ന്നുകൊണ്ട് ഞാന്‍ പറഞ്ഞു- ''സെറ്റില്‍ ഒരിക്കലും വൈകിച്ചെല്ലരുത്. സംവിധായകനും ക്യാമറാമാനുള്‍പ്പെടെ ഒരു വലിയ യൂണിറ്റാണ് അവിടെ കാത്തുനില്‍ക്കുക. പറഞ്ഞാല്‍ പറഞ്ഞ സമയത്ത് ചെല്ലണം. വൈകുമെങ്കില്‍ അക്കാര്യം നേരത്തെ പറയണം.''
ഇതൊരു സാധാരണ കാര്യമായി പറഞ്ഞതാണ്. ആദ്യ സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ അതൊരു 'ഗുരുവചന'മായി സ്വീകരിച്ചത് നയന്‍താരയുടെ മനസ്സിന്റെ വലുപ്പം!

'രസതന്ത്രം' എന്ന സിനിമയുടെ അവസാന മിനുക്കുപണികള്‍ക്കുശേഷം മദ്രാസില്‍നിന്ന് നാട്ടിലേക്ക് തിരിച്ചുപോരും മുന്‍പ് കുറച്ച് പുതിയ ഷര്‍ട്ടുകള്‍ എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഷൂട്ടിങ് സമയത്തെ വെയിലും തണുപ്പുമൊക്കെ ഏറ്റ് പലതും നിറംമങ്ങിയിരുന്നു. ഒരു സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ അതിന്റെ ഗുണങ്ങള്‍ ടി.വി.യിലിരുന്ന് വര്‍ണിക്കുന്ന കലാപരിപാടി തുടങ്ങിയ കാലമാണ്. എല്ലാ ചാനലുകളിലും ഒരേ ഷര്‍ട്ട് ഇട്ട് പോകുന്നത് ഒഴിവാക്കാമല്ലോ. മദ്രാസില്‍ പോണ്ടിബസാറിലെ 'നായിഡു ഹാള്‍' എന്ന ഷോപ്പിങ് സെന്ററാണ് എന്റെ ലക്ഷ്യം. പോണ്ടിബസാറില്‍ പോയിട്ടുള്ളവര്‍ക്കറിയാം എപ്പോഴും വലിയ തിരക്കാണവിടെ.

കാര്‍ പാര്‍ക്ക് ചെയ്തത് കുറെ ദൂരെയാണ്. വണ്ടി ഇവിടെത്തന്നെ ഇട്ടോളൂ. ഞാന്‍ പെട്ടെന്നുതന്നെ വരാമെന്ന് ഡ്രൈവര്‍ ജോണിനോട് പറഞ്ഞ് നായിഡു ഹാളിലേക്ക് തിരക്കിട്ട് നടക്കുമ്പോള്‍ എന്റെ കൈയിലൊരു പയ്യന്‍ കയറിപ്പിടിച്ചു.

ഒരു വഴിവാണിഭക്കാരന്‍. പാകമാകാത്ത ഷര്‍ട്ടും പഴക്കമേറിയ ട്രൗസറും ധരിച്ച ഒരു കുട്ടി. ചെവിയിലെ വെള്ളവും അഴുക്കുമൊക്കെ കളയുന്ന 'ബഡ്‌സ്' ചെറിയ ചെറിയ കെട്ടുകളാക്കി അവന്‍ കൈയില്‍ കരുതിയിട്ടുണ്ട്. അതില്‍ ഒന്നോ രണ്ടോ കെട്ട് വാങ്ങി ഞാന്‍ സഹായിക്കണം. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നു കിട്ടുന്ന ബ്രാന്‍ഡഡ് ബഡ്‌സിനെക്കാള്‍ കുറഞ്ഞ വിലയേ ഉള്ളൂ. ഒരു കെട്ടിന് പത്തുരൂപ.

''എന്റെ വീട്ടിലുണ്ടാക്കുന്നതാണ് സാര്‍. നല്ലതാണ്'' എന്ന് പറഞ്ഞ് അവനെന്റെ പിറകെ കൂടി.
''രാവിലെമുതല്‍ ഒന്നും ചെലവായിട്ടില്ല സാര്‍. പ്ലീസ് സാര്‍'' എന്നൊക്കെ പറഞ്ഞ് അവനെന്നെ ശല്യം ചെയ്തുകൊണ്ടേയിരുന്നു. എനിക്കിതിന്റെ ആവശ്യമില്ലെന്ന് പലതരത്തില്‍ - അറിയാവുന്ന തമിഴില്‍ ഞാന്‍ പറഞ്ഞുനോക്കി. പയ്യന്‍ വിടുന്നില്ലെന്നു കണ്ടപ്പോള്‍ ആളുകള്‍ക്കിടയിലൂടെ തിക്കിത്തിരക്കി നായിഡു ഹാളിലേക്ക് രക്ഷപ്പെട്ടു. ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ ചുറ്റും നോക്കി. പയ്യനെ കാണുന്നില്ല. ആശ്വാസത്തോടെ വേഗം നടന്ന് കാറിനടുത്തുചെന്ന് ഡോര്‍ തുറക്കുമ്പോഴേക്കും എവിടെനിന്നോ അവന്‍ ഓടിയെത്തി.
''പ്ലീസ് സാര്‍- ഒരു കെട്ടെങ്കിലും വാങ്ങൂ. പത്തുരൂപയുടെ ഒരു കെട്ടുവാങ്ങിയാല്‍ രണ്ടു രൂപ ഞങ്ങള്‍ക്ക് ലാഭം കിട്ടും. പ്ലീസ് സര്‍''
എന്റെ കൈയില്‍ ഷോപ്പിങ് നടത്തിയതിന്റെ ബാക്കി കുറെ ചില്ലറയുണ്ടായിരുന്നു. അഞ്ചുരൂപയുടെ കുറെ നാണയങ്ങള്‍. അതുമുഴുവന്‍ അവന്റെ കൈയില്‍ വെച്ചുകൊടുത്തിട്ടു ഞാന്‍ പറഞ്ഞു-

''ഞാനിതു വാങ്ങുമ്പോള്‍ കിട്ടുന്നതിനെക്കാള്‍ കൂടുതലുണ്ട്. വെച്ചോളൂ. ബഡ്‌സ് എനിക്ക് ആവശ്യമില്ലാത്തുകൊണ്ടാണ്.''
അവന് സന്തോഷമാകും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, സംഭവിച്ചത് നേര തിരിച്ചാണ്.
''വേണ്ട സാര്‍, എനിക്കിത് വേണ്ട''

കാറില്‍ കയറാന്‍ സമ്മതിക്കാതെ അവനെന്റെ ഷര്‍ട്ടില്‍ പിടിമുറുക്കി.
''ഞാന്‍ സന്തോഷത്തോടെ തരുന്നതല്ലേ, ഇരിക്കട്ടെ'' എന്ന് പറഞ്ഞ് ഒരു വിധത്തില്‍ ഞാന്‍ കാറില്‍ കയറി. ഡോറിനിടയിലൂടെ കൈയിട്ട് അവന്‍ പറഞ്ഞു-
''വേണ്ട സാര്‍ പ്ലീസ്...''
അവന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.
അതെന്നെ അതിശയിപ്പിച്ചു.

''ഇതില്‍ ഒന്നുപോലും നിങ്ങള്‍ വാങ്ങിയില്ലെങ്കിലും സാരമില്ല സര്‍. വെറുതെ എനിക്കൊന്നും തരരുത്. എന്റെ അമ്മ പറഞ്ഞിട്ടുണ്ട് ആരില്‍നിന്നും ഒന്നും വെറുതെ വാങ്ങരുതെന്ന്.''
വണ്ടി തിരിക്കാന്‍ മറന്ന് ജോണും അവനെത്തന്നെ നോക്കിയിരിപ്പാണ്.
ഞാനവന്റെ കൈയിലുള്ള ബഡ്‌സ് മുഴുവന്‍ വാങ്ങി. അതിനുള്ള വില മാത്രം കൃത്യമായി അവന്‍ സ്വീകരിച്ചു. കണ്ണീരിലൂടെ ചിരിച്ച് നന്ദി പറഞ്ഞ് ആള്‍ക്കൂട്ടത്തിലേക്കോടിപ്പോയി.

തിരിച്ചുള്ള യാത്രയില്‍ സീറ്റില്‍ കണ്ണടച്ചിരിക്കുമ്പോള്‍ ഞാന്‍ മനസ്സിലോര്‍ത്തു- എന്റെ ഗുരുനാഥന്മാരുടെ കൂട്ടത്തില്‍ ഒരാള്‍കൂടി സ്ഥാനംപിടിച്ചിരിക്കുന്നു.

കടപ്പാട്  - മാതൃഭൂമി

No comments:

Post a Comment