Wednesday, August 19, 2015

പറവൂര് ഭരതൻ - ആദരാഞ്ജലികൾ




‘എന്നു സ്വന്തം പാലുചേട്ടന്‍’



മലയാളസിനിമയുടെ കാരണവരായിരുന്നു പറവൂര്‍ ഭരതന്‍. മലയാള സിനിമയ്ക്കൊപ്പം വളര്‍ന്ന ന‍ടന്‍. പ്രേം നസീറിന്‍റെ ആദ്യ സിനിമയായ മരുമകള്‍ ഭരതേട്ടന്‍റ മൂന്നാമത്തെ ചിത്രമാണ്. അപ്പോൾ തന്നെ മനസ്സിലാകുമല്ലോ അദ്ദേഹത്തിന്റെ പരിചയസമ്പത്ത്. എന്നിട്ടും നാട്യങ്ങളില്ലാത്ത പരിഭവങ്ങളില്ലാത്ത നിഷ്കളങ്കനായ വ്യക്തിയായിരുന്നു പറവൂര്‍ ഭരതന്‍.

വില്ലനായി അഭിനയിക്കുമ്പോഴും ഹാസ്യതാരമായി അഭിനയിക്കുമ്പോഴും ഗ്രാമീണന്‍റെ മനസ്സ് അദ്ദേഹം സൂക്ഷിക്കുമായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഒരാളെ പോലെ പെരുമാറുകയും അഭിനയിക്കുകയും ചെയ്യുന്ന മനുഷ്യന്‍. നസീര്‍ സംവിധാനം ചെയ്ത കൊളേജ് ഗേള്‍ എന്ന സിനിമയ്ക്കായി മദ്രാസില്‍ എത്തിയപ്പോഴാണ് പറവൂര്‍ ഭരതനെ ആദ്യമായി ഞാന്‍ കാണുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ഞാന്‍.

അന്ന് പരിചയപ്പെട്ട രണ്ടു താരങ്ങളാണ് ശങ്കരാടിയും പറവൂര്‍ ഭരതനും. സിനിമ ഒരു സ്വപ്നമേഖലയല്ല എന്ന തോന്നല്‍ മാറ്റിയ രണ്ടു പേർ ഇവരാണ്. ഒരു കുടുംബാംഗത്തെപ്പോലെയാണ് ഇവർ എന്നോട് പെരുമാറിയത്. പിന്നീട് അസോസ്യേറ്റായി പ്രവര്‍ത്തിക്കുമ്പോഴും ആദ്യ സിനിമയായ കുറക്കന്‍റെ കല്യാണം ചെയ്യുമ്പോഴും ഭരതേട്ടന്‍റെ സാന്നിധ്യം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

എന്‍റെ സിനിമകളിൽ എല്ലാവരും എന്നും ഓര്‍ത്തിരിക്കുന്ന ഒന്നാണ് മഴവില്‍ കാവടി. ഹ്യൂമര്‍ ആണെന്ന് തോന്നിക്കാതെ ആയിരുന്നു മീശയില്ലാ വാസു എന്ന കഥാപാത്രത്തെ അദ്ദേഹം അഭിനയിച്ചു പ്രതിഫലിപ്പിച്ചത്. കഥാപാത്രങ്ങളോട് യോജിക്കുന്ന രീതിയില്‍ ഏറ്റവും ആത്മാര്‍ഥതയോടെയാണ് ഭരതേട്ടന്‍ അഭിനയിക്കുക.

ചിത്രത്തില്‍ മാമൂക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം ഭരതേട്ടന്‍റെ പോക്കറ്റടിക്കുന്ന രംഗമുണ്ട്. കാശ് മുക്കിയത് വാസുവാണെന്ന് സംശയിച്ച് ഇന്നസെന്‍റ് ചോദ്യം ചെയ്യുമ്പോള്‍ ഭരതേട്ടന്‍ കരയുന്നുണ്ട്. ആ കരച്ചിലിലും ഒരു ഭാവമുണ്ട്. അതൊന്നും ചെയ്യാൻ മറ്റൊരു നടനെക്കൊണ്ടും സാധിക്കില്ല.

ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്തതുകൊണ്ടോ, വലിയ സമ്പന്നനാകാന്‍ കഴിയാത്തതു കൊണ്ടോ അല്ല, അര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനായില്ല എന്നതായിരുന്നു ഭരതേട്ടനെ അലട്ടിയിരുന്ന സങ്കടം. സംവിധായകന്‍ പറയുന്ന കരുത്തോടെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കുമോ എന്ന ഒരു ഭയവും ഉള്ളിലുണ്ടായിരുന്നു. അവസാന നാളുകളില്‍ പഠിച്ച ഡയലോഗുകള്‍ മറക്കാന്‍ തുടങ്ങുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഇതു കൊണ്ടൊക്കെയാകാം അദ്ദേഹം സിനിമാരംഗത്തു നിന്നും പിന്‍വാങ്ങിയത്.

കുടുംബത്തിനൊപ്പം ജീവിത്തിലെ നല്ല നിമിഷങ്ങള്‍ ചിലവഴിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഭരതേട്ടന്‍. ഭാര്യയായ തങ്കമണിയുമായി അഭേദ്യബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പണ്ടൊക്കെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷമാകും ഒരു നടന്‍ വീട്ടില്‍ തിരിച്ചെത്തുക. അക്കാലങ്ങളില്‍ വീട്ടിലേക്ക് സ്ഥിരമായി അദ്ദേഹം കത്തുകള്‍ എഴുതിയിരുന്നു. എന്നാല്‍ കൈയ്യക്ഷരം മോശമായതുകൊണ്ട് കത്തുകള്‍ എഴുതുന്ന ജോലി എനിക്കായിരുന്നു.

കത്തെഴുതാന്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ അദ്ദേഹം എന്നെ വിളിക്കും. വീട്ടിലെ വിശേഷങ്ങള്‍, നാട്ടു വിശേഷങ്ങള്‍, പശുവിന്‍റെ കാര്യം ഇതൊക്കെയായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാല്‍ അവസാനം മാത്രം ഒപ്പിടാന്‍ കത്ത് എന്‍റെ കൈയ്യില്‍ നിന്നും വാങ്ങും. ‘ സ്വന്തം പാലു ചേട്ടന്‍’ എന്നായിരുന്നു കത്തിന്റെ അവസാനം അദ്ദേഹം എഴുതിയിരുന്നത്.

പണ്ട് ഒരു നാടകത്തില്‍ ഭരതേട്ടനും തങ്കമണിചേച്ചിയും പാലും ചക്കരയുമായി അഭിനയിച്ചിട്ടുണ്ട്. അതായിരുന്നു ഈ പാലു ചേട്ടന്‍ എന്ന വാചകത്തിന് പിന്നില്‍. എന്നാല്‍ കൂടൂതല്‍ കാര്യങ്ങള്‍ പറയാന്‍ നാണമായിരുന്നു. കിട്ടുന്നത് കൊണ്ട് സന്തോഷമായി ജീവിച്ച് ഇന്നുവരെ ആരെയും കുറ്റം പറയാതെ ജീവിതത്തില്‍ നിന്നും വിടപറഞ്ഞ മഹാനായ കലാകാരനാണ് അദ്ദേഹം.

കടപ്പാട് - മനോരമ



മഴവിൽക്കാവടിയിൽ നിന്ന്



No comments:

Post a Comment