Wednesday, August 19, 2015

ഓര്‍ക്കുന്നുവോ, ആ പഴയ ചട്ടമ്പിയെ


മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ' സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍' എന്ന പുസ്തകത്തില്‍ നിന്ന്

"ഓര്‍ക്കുന്നുവോ, ആ പഴയ ചട്ടമ്പിയെ"



ചിലരുണ്ട്, നാം ഓര്‍ക്കുന്നതുവരെ ഓര്‍മിപ്പിക്കാന്‍വേണ്ടി യാതൊരു പ്രകടനപരതയുമില്ലാതെ തികച്ചും നിസ്സംഗമായ വൈകാരികതയോടെ ഒരു അരികുചേര്‍ന്നു ജീവിക്കുന്നവര്‍. പറവൂര്‍ ഭരതന്‍ ആ ചിലരില്‍ ഒരാളാണ്. ഓര്‍ക്കുന്നുവോ, ആ പഴയ ചട്ടമ്പിയെ?

ഞാന്‍ മദ്രാസില്‍ ചെന്ന ആദ്യദിവസംതന്നെ പറവൂര്‍ ഭരതേട്ടനെ പരിചയപ്പെട്ടു. കോളേജ് ഗേള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു അത്. അതിലെ ഒരു കഥാപാത്രമാണ് പറവൂര്‍ ഭരതന്‍. ആദ്യം അദ്ദേഹത്തെ ഞാന്‍ ആകപ്പാടെ ഒന്നു നോക്കി. തടിമിടുക്കുള്ള ഒരാള്‍. ചിരിക്കുമ്പോള്‍ ശരീരമാസകലം ഇളകുന്നു. ഇന്നത്തെപ്പോലെ ഏതു നഗരത്തില്‍

വെച്ചും യാദൃച്ഛികമായി കണ്ടുമുട്ടാവുന്ന ആളുകളായിരുന്നില്ല പഴയ നടന്‍മാര്‍. മദിരാശിയില്‍ പാര്‍ക്കുന്ന, വല്ലപ്പോഴും മാത്രം നാട്ടില്‍ വരുന്ന അപരിചിതതീര്‍ഥാടകര്‍. 'തൃശ്ശൂര്‍ക്കാരനാണല്ലേ?' ഭരതേട്ടന്‍ കൈപിടിച്ചു കുലുക്കി. തികച്ചും ഗ്രാമ്യവും സൗമ്യവുമായ ഒരു പരിചയപ്പെടല്‍. താനൊരു നടനാണ് എന്ന ഭാവഹാവാദികള്‍ ഒന്നുംതന്നെ തുടക്കക്കാരനായ എന്നോട് അദ്ദേഹം പ്രകടിപ്പിച്ചില്ല. സിനിമയിലേക്ക് സംവിധായകനായി കയറാന്‍ വന്ന അസംഖ്യം പേരില്‍ ഒരാള്‍ മാത്രമായിരുന്നു ഞാന്‍.

ധര്‍മ്മയുദ്ധം എന്ന സിനിമയില്‍ മാനസികവിഭ്രാന്തി ബാധിച്ച പ്രേംനസീറുമായി വാള്‍പ്പയറ്റു നടത്തുന്ന പറവൂര്‍ ഭരതനെ
പഴയ സിനിമാപ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ടാവും. ശരിയായ ഒരു നാട്ടിന്‍പുറത്തുകാരനായ അഭ്യാസി. വാള്‍ എപ്പോഴാണ് തിരിച്ചുവെട്ടുന്നതെന്നറിയാതെ പയറ്റിലേര്‍പ്പെട്ട ഒരാള്‍. നാട്ടിന്‍പുറത്തെ ചട്ടമ്പിവേഷങ്ങള്‍, പ്രേക്ഷകരെ ചെറിയമട്ടില്‍ ചിരിപ്പിക്കുംവിധം അവതരിപ്പിച്ചു പറവൂര്‍ ഭരതന്‍. മൊത്തം ശരീരം ഇളകുമായിരുന്നു ആ അഭിനയത്തില്‍. അഭിനയം ശാരീരികംകൂടിയാണ് എന്ന് പഴയ നടന്‍മാര്‍ വിശ്വസിച്ചു. ശരീരത്തെയും അവര്‍ അഭിനയിപ്പിക്കാന്‍ ശ്രമിച്ചു.

മഴവില്‍ക്കാവടിയില്‍ മീശയില്ലാ വാസു എന്ന കഥാപാത്രത്തെയാണ് പറവൂര്‍ ഭരതന്‍ അവതരിപ്പിച്ചത്. വലിയ മീശയും വെച്ച് ജീവിക്കുന്ന ഒരു സാധുമനുഷ്യനായിരുന്നു വാസു. മീശ അയാളുടെ ഒരു പുറംപൂച്ച് മാത്രമായിരുന്നു. ഓരോ സീന്‍ ഷൂട്ട് ചെയ്യുമ്പോഴും വാസു എന്ന ആ സാധുമനുഷ്യനോട് എനിക്ക് സഹതാപം തോന്നിയിരുന്നു. ഇത്രയും സാധുവായ ഒരാള്‍ക്ക് എന്തിനാണ് ഇത്രയും വലിയ മീശ?
പറവൂര്‍ ഭരതനെ മാറ്റിനിര്‍ത്തി ആ കഥാപാത്രത്തെ ഓര്‍ക്കു വാനേ വയ്യ. മീശയില്ലാ വാസു സിനിമയില്‍ ഇന്നസെന്റിന്റെ കാര്‍ ഓടിക്കുന്നു. നമുക്ക് കാണാത്ത ഏതോ ഒരു മരത്തില്‍ കാര്‍ ചെന്ന് ഇടിക്കുന്നു. ചിരിച്ചുകൊണ്ട്, യാതൊരു സംഭ്രമവുമില്ലാതെ, വാസു ഇന്നസെന്റിനോട് പറയുന്നു:




ഇത്രയും കാലം ഞാനിതിലേ വണ്ടി ഓടിച്ചിട്ടും ഇങ്ങനെയൊരു മരം ഞാനവിടെ നില്‍ക്കുന്നത് കണ്ടില്ല മുതലാളീ.'
ഈയൊരു കഥാപാത്രത്തിന്റെ നിഷ്‌കളങ്കതതന്നെയാണ് പറവൂര്‍ ഭരതന്‍ എന്ന മനുഷ്യനുമുള്ളത്. കഥാപാത്രത്തിലേക്ക് സ്വാഭാവികവും നിര്‍ദോഷവുമായ ആ ഭാവം അലിഞ്ഞുചേരുന്നു.

എപ്പോഴും അസുഖമുള്ള ഒരാളായിട്ടാണ് പറവൂര്‍ ഭരതന്‍ ലൊക്കേഷനുകളില്‍ പ്രത്യക്ഷപ്പെടുക. ഒഴിഞ്ഞുമാറാത്ത ഒരു നടുവേദന, അല്ലെങ്കില്‍ കാലത്ത് എണീക്കുമ്പോള്‍ ചെവിയുടെ പിന്നില്‍ ഒരു മൂളിച്ച, വയറിലൊരു ഉരുണ്ടുകയറ്റം- ഇങ്ങനെ എന്തെങ്കിലുമൊരു ശാരീരികവേദന പറവൂര്‍ ഭരതന് എപ്പോഴുമുണ്ടാവും. സത്യത്തില്‍ ഇതൊരു സംശയം മാത്രമാണ്.

'സത്യാ, രാവിലെ എണീറ്റപ്പോള്‍ ഒരു അസ്‌ക്യത.'

മിക്കവാറും ഭരതേട്ടന്‍ ലൊക്കേഷനില്‍ വന്നാല്‍ ആദ്യം പറയുന്ന കാര്യം അതായിരിക്കും. പിന്നെ അതങ്ങ് മറന്നുപോവുകയും ചെയ്യും. നമ്മുടെ വലിയ നടന്‍മാര്‍ക്കെല്ലാം ഇങ്ങനെ ചില സ്വകാര്യപ്രശ്‌നങ്ങളുണ്ട്. അവര്‍ ആ പ്രശ്‌നങ്ങളില്‍ ഏറക്കുറെ സമയം നഷ്ടപ്പെടുത്തുകയും ചെയ്യും.

കുറുക്കന്റെ കല്യാണം എന്ന സിനിമ. നായികയുടെ അച്ഛന്‍ പറവൂര്‍ ഭരതനാണ്. അത് ചിത്രീകരിക്കുന്ന സമയത്ത് ഡോ. ബാലകൃഷ്ണന്‍ പറഞ്ഞു:'ഭരതേട്ടന്റെ സ്വഭാവവുമായി യോജിക്കുന്ന ഒരു ക്യാരക്ടര്‍തന്നെയാക്കാം.'

സിനിമയിലെ നായികയുടെ അച്ഛന് പറവൂര്‍ ഭരതന്റെ മാനറിസങ്ങള്‍തന്നെ പകര്‍ത്തി. എന്നും രോഗങ്ങള്‍ ഉണ്ടെന്നു വിചാരിക്കുന്ന ഒരാളാണ് ആ അച്ഛന്‍. ഒരുപാട് രോഗങ്ങളുണ്ടെന്ന് സ്വയം കരുതി അതില്‍ ഉത്കണ്ഠപ്പെടുന്ന ഒരാള്‍. ചിത്രീകരിക്കുമ്പോള്‍ ഭരതേട്ടന്‍ പറഞ്ഞു:
'ഇത് എന്നെത്തന്നെ കണ്ട് എഴുതിയ ഒരു കഥാപാത്രമാണ് അല്ലേ.' പിന്നെയൊരു ചിരിയായിരുന്നു. പറവൂര്‍ ഭരതന്‍ ചിരി.
ആ ചിത്രത്തില്‍ ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഞങ്ങള്‍ക്ക് കൃത്രിമമായി എഴുതിവാങ്ങേണ്ടിവന്നില്ല. ഭരതേട്ടന്റെ ബേഗില്‍
തന്നെ എത്രയോ കുറിപ്പുകളുണ്ടായിരുന്നു. ഓരോ പുലര്‍ക്കാലത്തും ഈ പ്രിസ്‌ക്രിപ്ഷന്‍ എടുത്തുനോക്കുക എന്നത് ഭരതേട്ടന്റെ ശീലമായിരുന്നു.

നമ്മളുമായി മനസ്സുകൊണ്ട് അടുക്കുന്ന ഒരാളാണ് പറവൂര്‍ ഭരതന്‍. നിര്‍ദോഷമായ ഒരു അടുപ്പമായിരിക്കും അത്. പരിചയങ്ങളെ യാതൊരു കാര്യസാധ്യത്തിനുവേണ്ടിയും ഭരതേട്ടന്‍ ഉപയോഗിച്ചിരുന്നില്ല. വലിയ കുടുംബസ്‌നേഹിയാണ്. മുന്‍പ് മദിരാശിയില്‍ സിനിമയ്ക്കുവേണ്ടി ദീര്‍ഘമാസങ്ങള്‍തന്നെ മുറിയില്‍ ജീവിക്കേണ്ടി വരും. കുടുംബത്തെ വിട്ടുനില്ക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ ഭരതേട്ടന് വലിയ ശിക്ഷാവിധിപോലെയായിരുന്നു. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണുകളുടെ കാലമല്ലായിരുന്നല്ലോ. സത്യത്തില്‍, ആളുകളെ കൈപ്പിടിയിലൊതുക്കിയാണ് നമ്മുടെ ഇന്നത്തെ സഞ്ചാരങ്ങള്‍. പോക്കറ്റില്‍ എപ്പോഴും ഒരുകൂട്ടം ആളുകളുണ്ടാവും. ആരും നമ്മെ വിട്ടുപിരിയുന്നേ ഇല്ല. മുന്‍പ് അങ്ങനെ ആയിരുന്നില്ലല്ലോ.

ഉമാ സ്റ്റുഡിയോയില്‍ പടം ചിത്രീകരിക്കുന്നതിന്റെ ഇടവേളയില്‍ ഭരതേട്ടന്‍ പറയും: 'തിരക്കില്ലെങ്കില്‍ വൈകീട്ടൊന്ന് മുറിയിലേക്ക് വരണം.' ഭാര്യയ്ക്ക് കത്തെഴുതാനാണ് ഭരതേട്ടന്റെ ആ വിളി. 'എന്റെ കയ്യക്ഷരം പോര. സത്യന്‍ എഴുതിയാ മതി. ഞാന്‍ പറഞ്ഞുതരാം.'
ഭരതേട്ടന്റെ ഭാര്യയ്ക്കുള്ള പല കത്തുകളും ഞാനാണ് എഴുതിയത്. എഴുതുമ്പോള്‍ പരകായപ്രവേശംപോലെ ഭരതേട്ടന്റെ മനസ്സ് എന്നില്‍ മിടിക്കാന്‍ തുടങ്ങും. വിശേഷങ്ങളൊക്കെ കാച്ചിക്കുറുക്കി എഴുതിയതിനുശേഷം ചുവടെ സ്വന്തം പാലിച്ചേട്ടന്‍ എന്ന് ഭരതേട്ടന്‍ എഴുതും. അതു സ്വന്തം കൈപ്പടയില്‍ത്തന്നെയാണ് ഭരതേട്ടന്‍

എഴുതുക. ഓരോ കത്തിന്റെയും ചുവട്ടില്‍ ഹൃദയത്തില്‍ നിന്നും വരുന്ന ആ കയ്യൊപ്പ് ഇടാന്‍ മാത്രം ഭരതേട്ടന്‍ എന്നെ അനുവദിച്ചിട്ടില്ല.
ഭരതേട്ടന്റെ ഭാര്യയ്ക്കുള്ള കത്തുകള്‍ എഴുതുമ്പോള്‍ അന്തിക്കാട്ടെ എന്റെ വീട്ടിലേക്ക് മനസ്സു പോകും. അക്കാലത്ത് അച്ഛന്‍ തുടര്‍ച്ചയായി എനിക്ക് കത്തുകള്‍ എഴുതിയിരുന്നു. കാമുകിയായ നിമ്മിക്ക് ഓരോ രാത്രിയിലും ഞാന്‍ കത്തുകള്‍ എഴുതുമായിരുന്നു. കത്തിലൂടെ മാത്രം ഹൃദയസംവേദനം സാധ്യമായിരുന്ന ഒരു കാലം. കത്തെഴുതുമ്പോള്‍ നാം ആരെയാണോ ഓര്‍ക്കുന്നത് ആ മുഖമല്ലാതെ മറ്റൊന്നുമില്ല മനസ്സില്‍. ഓര്‍ക്കാനുള്ള ഒരു സന്നദ്ധതയാണ് ഓരോ കത്തും.


എഴുതുമ്പോള്‍ ഹൃദയരക്തംതന്നെയാണ് മഷിയായി പേനത്തുമ്പില്‍ നിറയുന്നത്. നാട്ടിലെ എല്ലാ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും അച്ഛന്‍ എഴുതുമായിരുന്നു. കോഴി വിരിഞ്ഞത്, അവയുടെ നിറം, പശു പ്രസവിച്ചത്, മഴ പെയ്തത് തുടങ്ങി ചെറുതും വലുതുമായ ഓരോ സംഭവങ്ങളും അച്ഛന്‍ എഴുതും. ഭരതേട്ടന്റെ കത്തുകളും അതുപോലെയായിരുന്നു. ഷൂട്ടിങ് സ്ഥലത്തെ ചെറിയചെറിയ വിശേഷങ്ങള്‍പോലും കുഞ്ഞുവരികളില്‍ അദ്ദേഹം പറയും. പിന്നെ ഒഴിവാക്കാനാവാത്ത പതിവ് ആരോഗ്യപ്രശ്‌നങ്ങളും. നടുവേദന, നടക്കുമ്പോള്‍ കാലിനൊരു പിടിത്തം, എന്തോ ഒരു അസ്‌ക്യത-

അങ്ങനെ. മക്കളുടെ വിശേഷങ്ങള്‍ എണ്ണിയെണ്ണി ചോദിക്കും. ആ കത്തുകള്‍ സമാഹരിച്ചാല്‍ ഒരു കാലഘട്ടത്തിലെ മദിരാശിയുടെ
ചിത്രം മലയാളിക്ക് കിട്ടും. മദിരാശിയിലെ വെയിലും തമിഴരുടെ ഭക്ഷണവും ഭാഷണവും എല്ലാം ആ കത്തുകളില്‍ എഴുതിയിരുന്നു. വിചാരിച്ച സമയങ്ങളില്‍ വീട്ടിലെത്താന്‍ കഴിയാത്ത ഒരു പാവം മനുഷ്യന്റെ ഹൃദയമിടിപ്പുകളായിരുന്നു ഭരതേട്ടന്റെ കത്തുകള്‍. മദ്രാസ് അന്ന് ദൂരമായൊരു സ്ഥലമായിരുന്നു. ഓരോ കത്തും എഴുതി ചുവടെ സ്വന്തം പാലിച്ചേട്ടന്‍ എന്നു കയ്യൊപ്പിട്ട് ഭരതേട്ടന്‍ മുറിയുടെ ജനാലയ്ക്കരികില്‍ ചെന്ന് ഒരു നില്‍പ്പുണ്ട്. വളരെ വൈകാരികമായ ഒരു നില്പായിരുന്നു അത്. അപ്പോഴേക്കും കത്തിനുമുന്നേത്തന്നെ ആ മനസ്സ് ഭാര്യയുടെ അരികില്‍ എത്തിച്ചേര്‍ന്നിരിക്കും...

മാതൃഭൂമിയുടെ കലാസപര്യ അവാര്‍ഡ് ഭരതേട്ടനാണ് എന്നു പറഞ്ഞു രണ്ടു വര്‍ഷം മുന്‍പ് ശ്രേയാംസ് കുമാര്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: 'നല്ല കാര്യം. ഓര്‍ത്തുവല്ലോ അദ്ദേഹത്തെ. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നടന്‍മാരില്‍ യാതൊരു കളങ്കവുമില്ലാത്ത ഒരാളാണ്
ഭരതേട്ടന്‍.'

പ്രേംനസീറില്‍നിന്നാണ് പഴയ നടന്‍മാരുടെ പൈതൃകം വരുന്നത്. പറവൂര്‍ ഭരതന്റെയും റോള്‍ മോഡല്‍ പ്രേംനസീറായിരുന്നു. പ്രേംനസീറും പറവൂര്‍ ഭരതനും അഗാധമായ ഒരു സൗഹൃദം സൂക്ഷിച്ചിരുന്നു. കാലുഷ്യമില്ലാത്ത സൗഹൃദമായിരുന്നു അത്. പ്രേംനസീറിനേക്കാള്‍ സീനിയറാണ് ഭരതേട്ടന്‍. നസീറിന്റെ ആദ്യസിനിമയായ മരുമകള്‍ ഭരതേട്ടന്റെ മൂന്നാംപടമാണ്. ഏറ്റവും ജൂനിയറായ ആര്‍ട്ടിസ്റ്റിനോടുപോലും വളരെ ആദരവോടെയാണ് അദ്ദേഹം പെരുമാറിയത്. യാതൊരു അഹന്തയും ആ സ്വഭാവത്തിലില്ലായിരുന്നു. തന്നേക്കാള്‍ പ്രായമുള്ള ഒരാള്‍ സെറ്റിലേക്കു വന്നാല്‍ ആദരവോടെ സ്വന്തം കസേരയില്‍നിന്ന് എണീറ്റ്, വന്നയാള്‍ക്ക് ഇരിപ്പിടം നല്കുമായിരുന്നു. മറ്റൊരാളെ ബഹുമാനിക്കുക എന്നത് ഇന്ന് ഏതാണ്ടൊക്കെ സിനിമാരംഗത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സ്വഭാവമാണ്. അന്യന്റെ വാക്കുകള്‍ സംഗീതംപോലെ കേള്‍ക്കുന്ന കാലം മാത്രമല്ല, സഹിഷ്ണുതയുടേതായ എല്ലാ നന്മകളും നഷ്ടമായിക്കൊണ്ടിരിക്കുന്നു. നാമിപ്പോള്‍ ഹൃദയവേദനകളുടെ ശ്രോതാക്കള്‍പോലുമല്ല. അന്യരെ കഴിയുന്നത്ര അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ രീതി. എവിടേയും അസഹിഷ്ണുതയുടെ കാല്‍പ്പെരുമാറ്റങ്ങള്‍.

പ്രേംനസീറിനെക്കുറിച്ചാണ് ഭരതേട്ടന്‍ ഏറ്റവും ആദരവോടെ സംസാരിച്ചത്. നസീറിന്റെ അടിയുറച്ച അനുയായിയാണ് ഇദ്ദേഹം. പ്രേംനസീറിന്റെ നിഴലിന്റെ ഒരു കിലോമീറ്റര്‍ അടുത്തുപോലും പില്‍ക്കാലത്തെ നടന്മാര്‍ സ്വഭാവംകൊണ്ട് എത്തിച്ചേര്‍ന്നിട്ടില്ല. അന്യരോടുപോലും അപരിചിതരെപ്പോലെ പെരുമാറാന്‍ പ്രേംനസീറിന് അറിയില്ലായിരുന്നു. എല്ലാവരേയും കൈയയഞ്ഞ് സഹായിച്ചിരുന്നു. നസീര്‍സാറിന്റെ കൃത്യനിഷ്ഠയെപ്പറ്റി, പരാതിയില്ലായ്മകളെപ്പറ്റി, ഉദാരമായ

സ്‌നേഹത്തെപ്പറ്റി - എല്ലാ കാലത്തും ഇത്തരം ഓര്‍മകളിലായിരുന്നു ഭരതേട്ടന്‍. ഒരിക്കല്‍ ഭരതേട്ടനും നസീറും ഒന്നിച്ചിരിക്കുമ്പോള്‍ കൊണ്ടുവന്ന ചായയില്‍ മധുരം വളരെ കൂടുതലായിരുന്നു. പഴയ സെറ്റില്‍ അങ്ങനെയാണ്. ചിലപ്പോള്‍ ചായ കൊണ്ടുവരുമ്പോള്‍ ആറിത്തണുത്തിരിക്കും. അല്ലെങ്കില്‍ മധുരം കുറഞ്ഞോ കൂടിയോ ഇരിക്കും. മധുരം കൂടിയ ചായ യാതൊരു ഭാവപ്പകര്‍ച്ചയുമില്ലാതെ കുടിക്കുന്ന നസീറിനെ ഭരതേട്ടന്‍ ആദരവോടെ നോക്കിനിന്നു. ഒരു

ബുദ്ധന്റെ ഭാവമായിരുന്നു പല സന്ദര്‍ഭങ്ങളിലും നസീറിന്. ചെറിയ ആള്‍ക്കാരോടുപോലും അദ്ദേഹം കാരുണ്യത്തോടെ പെരുമാറി.
ഇതേ പൈതൃകത്തിന്റെ തുടര്‍ച്ചയാണ് പറവൂര്‍ ഭരതനും.

ശങ്കരാടിയും പറവൂര്‍ ഭരതേട്ടനും അടുത്ത സുഹൃത്തുക്കളാണ്. ഒരേ ദേശക്കാരും. അതു മാത്രമായിരുന്നില്ല അവര്‍. രണ്ടുപേരും
ഉറച്ച കമ്യൂണിസ്റ്റുകളുമായിരുന്നു. നല്ല കട്ടന്‍ചായയും ബീഡിയും കിട്ടുന്നതുകൊണ്ടാണ് ശങ്കരാടി കമ്യൂണിസ്റ്റ് പാര്‍ട്ടി ആപ്പീസില്‍ ചെന്നിരിക്കുന്നത് എന്ന് ഭരതേട്ടന്‍ പറയുമായിരുന്നു. അതേക്കുറിച്ച് ഒരിക്കല്‍ ശങ്കരാടിയോടു ചോദിച്ചപ്പോള്‍ അദ്ദേഹം വികാരഭരിതനായി പറഞ്ഞു:
'ബീഡിയും കട്ടന്‍ചായയും എന്റെ രാഷ്ട്രീയവിശ്വാസമാണ്. ജീവിതം തിളപ്പിച്ചാറ്റിയതാണ് കട്ടന്‍ചായ. എന്ന് സഖാക്കള്‍ ബീഡിയും കട്ടന്‍ചായയും ഉപേക്ഷിക്കുന്നുവോ അന്ന് അവര്‍ ജീവിതത്തെ കയ്യൊഴിഞ്ഞ് തുടങ്ങും. ധാരാളിത്തത്തില്‍ അഭിരമിക്കുന്ന ആ സഖാക്കളെ ഓര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നു, സത്യാ. ചുകപ്പില്‍ മാത്രമായിരിക്കും അപ്പോള്‍ കമ്യൂണിസം.'

ശങ്കരാടി ഇത്രയും പറഞ്ഞ് ഒരു പുക വിട്ടു. കറുത്ത ഫ്രെയിമുള്ള കണ്ണടയിലൂടെയുള്ള രൂക്ഷമായ ആ നോട്ടം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

ഭരതേട്ടന്‍ സെറ്റില്‍ വന്നാല്‍ ഒരു കുട്ടിയുടെ പ്രകൃതത്തോടെയാണ് പെരുമാറ്റം. ശങ്കരാടി, അടൂര്‍ഭാസി, ബഹദൂര്‍ എന്നിവര്‍ വള രെയധികം സ്വാതന്ത്ര്യത്തോടെ ഭരതേട്ടനോട് പെരുമാറിയിരുന്നു. ഭരതേട്ടനെക്കുറിച്ച് അവര്‍ ഒരുപാട് കഥകള്‍ പ്രചരിപ്പിച്ചിരുന്നു:
അങ്ങനെയൊരു കഥ.

ഭരതേട്ടന്‍ ഭയങ്കര വൃത്തിയുള്ള ഒരാളാണ്. കണ്ടാല്‍ത്തന്നെ അത് അറിയാം. ഒരിക്കല്‍പ്പോലും ഒരു അലസവേഷത്തില്‍ ഭരതേട്ടനെ
കാണില്ല. അഴുക്കില്ലാത്ത മുണ്ടും ഷേട്ടും, ഷേവ് ചെയ്ത് മിനുക്കിയ മുഖവും. അങ്ങനെ വൃത്തിയിലും വെടിപ്പിലും വെട്ടിത്തിളങ്ങുന്ന ഒരു മനുഷ്യന്‍.

പണ്ട്, മലയാളസിനിമയുടെ ആദിമകാലത്ത്, എല്ലാ സിനിമക്കാരും മദിരാശിയില്‍ സ്ഥിരം താമസിക്കുന്ന ലോഡ്ജാണ് സ്വാമീസ്. സ്വാമീസില്‍ ഭരതേട്ടന്‍ വരുമ്പോള്‍ പെട്ടിയില്‍ വസ്ത്രത്തോടൊപ്പം ഒരു കടലാസ്സില്‍ പൊതിഞ്ഞ് ഒരു ചകരിയുമുണ്ടാവും. മുറിയില്‍ കയറിയ ഉടന്‍തന്നെ, പെട്ടിസാമാനങ്ങള്‍ ഒരിടത്തുവെച്ച്, മുണ്ടു മാടിക്കുത്തി ഭരതേട്ടന്‍ മുറി കഴുകാന്‍ തുടങ്ങും. തറയും ചുമരുമെല്ലാം ചകരികൊണ്ട് തുടച്ച് വൃത്തിയാക്കും. ടോയിലറ്റ് ഡെറ്റോള്‍ ഒഴിച്ച്

കഴുകും. ഒരു മുറിയില്‍ ഏറ്റവും വൃത്തിയില്‍ ഇരിക്കേണ്ട സ്ഥലം ടോയിലറ്റാണ് എന്നദ്ദേഹം വിശ്വസിച്ചിരുന്നു. മുറിയും ടോയിലറ്റും വൃത്തിയാക്കി, ഒന്നുരണ്ടു ദിവസം വിശ്രമിക്കുകയേ വേണ്ടൂ, അപ്പോള്‍ സ്വാമീസ് ലോഡ്ജിന്റെ ഉടമസ്ഥന്‍ സ്വാമിയുടെ വിളി:
'ഭരതന്‍ സാറെ, ഒന്നു മുറി മാറണം.'

'അയ്യോ, ഞാനീ മുറി ആകെ വൃത്തിയാക്കി വിശ്രമിച്ച് തുടങ്ങിയിട്ടല്ലേ ഉള്ളൂ. ഇനി മാറില്ല.' 'അങ്ങനെ പറയല്ലെ സാര്‍. മുറി ഷിഫ്റ്റ് ചെയ്യണം. നേരത്തെതന്നെ വേറൊരാള്‍ ആ മുറി ബുക്ക് ചെയ്തതാണ്.


' നിവൃത്തിയില്ലാതെ ഭരതേട്ടന്‍ മറ്റൊരു മുറിയിലേക്ക് തന്റെ പെട്ടിയും ചകരിയുമായി ഷിഫ്റ്റ് ചെയ്യും. ആ മുറിയും ആദ്യത്തേതുപോലെ കഴുകി ഒരു പള്ളിപോലെ വൃത്തിയാക്കി വെക്കും. ഒന്നു രണ്ടു ദിവസം വിശ്രമിക്കുകയേ വേണ്ടൂ, സ്വാമിയുടെ വിളി വീണ്ടും:

'സാര്‍, ആ മുറി ഒന്ന് ഷിഫ്റ്റു ചെയ്യണം. ഒരു നടി നേരത്തെ ബുക്ക് ചെയ്തതാണ്. ആ നടിക്ക് ആ മുറിതന്നെ വേണമത്രെ. നല്ല രാശിയുള്ള മുറിയാണത്.' നിരാശയോടെ ഭരതേട്ടന്‍ ആ മുറിയും വിട്ടിറങ്ങും. ഇങ്ങനെ ഒരു മാസത്തിനകം സ്വാമീസിലെ മിക്കവാറും മുറികള്‍ ഭരതേട്ടന്‍ കഴുകി വൃത്തിയാക്കിയിരിക്കും. ശങ്കരാടി പറഞ്ഞ കഥയാണിത്. തുടര്‍ന്ന് ശങ്കരാടി കൂട്ടിച്ചേര്‍ത്തു:

ആ മനുഷ്യന്‍ ഒരു പ്രത്യേകതരം കമ്യൂണിസ്റ്റാണ്. വൃത്തിയുള്ള കമ്യൂണിസ്റ്റ്! മുന്‍പ് ഔട്ട് ഡോര്‍ ഷൂട്ടിങ്ങിനൊക്കെ പോയാല്‍ ഒരു മുറിയില്‍ ത്തന്നെ രണ്ടിലധികം പേര്‍ താമസിച്ചിരുന്നു. മമ്മൂട്ടി/മോഹന്‍ലാല്‍ കാലഘട്ടത്തിന്റെ തുടക്കത്തില്‍പ്പോലും അങ്ങനെയായിരുന്നു.
ഇന്നത്തത്രയും ധാരാളിത്തം അന്നുണ്ടായിരുന്നില്ല. ഒരു മുറിയില്‍ ആദ്യം എത്തിയ ആള്‍ ഉത്കണ്ഠപ്പെടുക സഹമുറിയനായി വരുന്ന ആളെക്കുറിച്ചായിരിക്കും.

നല്ല വൃത്തിയുള്ള മനുഷ്യനെത്തന്നെ എന്റെ മുറിയിലേക്ക് അയയ്ക്കണേ. ഭരതേട്ടന്‍ സ്വാമിയോട് പറയും. പുകവലിക്കുകയും മുറുക്കുകയും ചെയ്യുന്ന ആരെങ്കിലും തന്റെ മുറിയില്‍ വരുന്നത് ഭരതേട്ടന് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. കമ്യൂണിസത്തിന്റെ അംശമുള്ള ആരെയെങ്കിലും മാത്രമേ ശങ്കരാടി ഒപ്പം കൂട്ടുകയുള്ളൂ. അയ്യപ്പാസിലായിരുന്നു ശങ്കരാടിയുടെ വാസം. സ്വാമീസ് ബൂര്‍ഷ്വാസികളുടെ ഇടത്താവളമാണെന്ന് ശങ്കരാടി ആത്മാര്‍ഥമായും വിശ്വസിച്ചിരുന്നു. പറവൂര്‍ ഭരതന്‍ എന്ന സമാധാനപ്രേമിയായ കമ്യൂണിസ്റ്റിന് എങ്ങനെയാണ് സ്വാമീസില്‍ ജീവിക്കാന്‍ കഴിയുന്നത്? ഒരിക്കല്‍
ശങ്കരാടി പറഞ്ഞു: 'സത്യാ ഭരതേട്ടന്റെ കാര്യത്തില്‍ ശ്രദ്ധാലുവാകണം. നാം അന്തിക്കാട്ടുകാരാണെന്ന് മറക്കരുത്!'ഭരതേട്ടനെക്കുറിച്ച് മറ്റൊരു കഥയുംകൂടി പ്രചാരത്തിലുണ്ട്.ഒരിക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു ഭരതേട്ടന്‍. അതേ കമ്പാര്‍ട്ടുമെന്റില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുവാന്‍ പോകുന്ന കുറേ കുട്ടികളുമുണ്ടായിരുന്നു. അവര്‍ ഭരതേട്ടനെ പരിചയപ്പെട്ടു. മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതാന്‍പോകുന്ന കുട്ടികളാണെന്നറിഞ്ഞപ്പോള്‍ ഭരതേട്ടന്റെ മുഖത്തൊരാശ്വാസം: 'നിങ്ങളെ കണ്ടത് നന്നായി. ഇന്നു രാവിലെത്തൊട്ട് എനിക്കൊരു അസ്‌ക്യത!'

പതിവുപോലെ ഭരതേട്ടന്‍ തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു.'ഞങ്ങള്‍ ഡോക്ടറൊന്നുമല്ല.'കുട്ടികള്‍ പറഞ്ഞു.
'എനിക്ക് വലിയ ഡോക്ടര്‍ തന്നെ വേണമെന്നില്ല. നിങ്ങളായാലും മതി.'

ആകെ അമ്പരന്ന കുട്ടികള്‍ ഭരതേട്ടന്റെ കാലുപിടിക്കും പോലെ അപേക്ഷിച്ചു: 'ഞങ്ങളെ വെറുതെ വിടൂ സാര്‍. ഞങ്ങള്‍ ഡോക്ടര്‍മാരല്ല!'
കുറുക്കന്റെ കല്യാണം മുതല്‍ എന്റെ മിക്കവാറും സിനിമകളില്‍ പറവൂര്‍ ഭരതനുണ്ട്. ഓരോ ഷോട്ട് അഭിനയിക്കുമ്പോഴും ഭരതേട്ടന്‍ വളരെ ശ്രദ്ധാലുവായി നില്ക്കും. ഒരുദിവസം ഞാന്‍ ഭരതേട്ടനോട് ചോദിച്ചു: 'എന്തിനാ ഭരതേട്ടാ ഇത്രയധികം ശ്രദ്ധാലുവാകുന്നത് ?'
അപ്പോള്‍ ഭരതേട്ടന്‍ പറഞ്ഞു:
'എനിക്കുള്ള അനുഭവങ്ങളൊക്കെ വേദനിപ്പിക്കുന്നതാണ്.'

പഴയ ഒരനുഭവം ഭരതേട്ടന്‍ ഓര്‍ത്തെടുത്തു:

മദിരാശിയില്‍ ഒരു സിനിമയുടെ ചിത്രീകരണം. ഒരു സെറ്റില്‍ ചായക്കടയുടെ രംഗം ചിത്രീകരിക്കുകയാണ്. ചായക്കടക്കാരി ഒരു നടിയാണ്. അടൂര്‍ ഭവാനിയോ പങ്കജവല്ലിയോ മറ്റോ. പറവൂര്‍ ഭര തന്‍ നാട്ടിലെ ഒരു ചട്ടമ്പിയാണ്. എന്തോ പറഞ്ഞ് ചായക്കടക്കാരിയോട് തട്ടിക്കയറുമ്പോള്‍, നടി സമോവറില്‍നിന്നും തിളച്ച വെള്ളമെടുത്ത് ചട്ടമ്പിയുടെ മുഖത്ത് ഒഴിക്കണം. അതാണ് ചിത്രീകരിക്കേണ്ട സീന്‍. റിഹേഴ്‌സല്‍ നടന്നു. റിഹേഴ്‌സലില്‍ വസ്ത്രം നനയണ്ടാ എന്നു കരുതി വെള്ളം ഒഴിച്ചിരുന്നില്ല. മേസല എടുക്കുകയാണ്. നടി സമോവറിലുണ്ടായിരുന്ന വെള്ളമെടുത്ത് ചട്ടമ്പിയുടെ മുഖത്തൊഴിച്ചു. ഭരതേട്ടന്‍ പിടഞ്ഞുപോയി. ശരിക്കും തിളച്ച വെള്ളമായിരുന്നു അത്. റിഹേഴ്‌സലിന്റെ സമയമത്രയും സമോവറും അതിലെ വെള്ളവും ചൂടായിക്കൊണ്ടിരുന്നു. നടന്‍മാരുടെ ഭാവം ശ്രദ്ധിച്ച സംവിധായകന്‍ സമോവറിന്റെ തിളയ്ക്കുന്ന യാഥാര്‍ഥ്യം വിട്ടുപോയി! പൊള്ളി കരുവാളിച്ച മുഖവുമായി, ഭരതേട്ടന്‍ സ്വാമീസില്‍ കിടന്നു. വിദൂരമായ തന്റെ ഗ്രാമത്തെ ഓര്‍ത്തുകൊണ്ടുള്ള ആ കിടപ്പില്‍ ഭരതേട്ടന് ആരോടും പക തോന്നിയിരുന്നില്ല. അദ്ദേഹം പ്രേംനസീറിന്റെ അനുയായി ആയിരുന്നല്ലോ. മറ്റൊരനുഭവത്തില്‍, ഒരു സംഘട്ടനരംഗത്ത് വില്ലനായി നില്‍ക്കുകയാണ് ഭരതേട്ടന്‍. ഫൈറ്ററായി മറ്റൊരാള്‍. ഭരതേട്ടന്‍ അയാളോട് പറഞ്ഞു: അടിക്കുന്ന രംഗം ടൈമിങ് കറക്ടായിരിക്കണം. ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ അടിച്ചാല്‍ മതി.

'അതെങ്ങനെ ശരിയാവും?' ഫൈറ്റര്‍ ചോദ്യഭാവത്തോടെ ഭരതേട്ടനെ നോക്കി. 'ലിപ്‌സിന്റെ അനക്കം കാണില്ലേ?'
'ഞാന്‍ ഉം എന്ന് അമര്‍ത്തി മൂളുമ്പോള്‍ എന്നെ അടിച്ചാല്‍ മതി. അപ്പോള്‍ ലിപ്പിന്റെ പ്രശ്‌നം വരുന്നില്ലല്ലോ. നിങ്ങള്‍ക്ക് സിഗ്നലായി. എനിക്ക് ഒഴിഞ്ഞുമാറുകയും ചെയ്യാം.' തമിഴ് ഫൈറ്റര്‍ അതൊക്കെ ഏറ്റു. പക്ഷേ, ആ രംഗം ചിത്രീകരിക്കുമ്പോഴുള്ള ബഹളത്തില്‍ ഭരതേട്ടന്റെ മൂളല്‍ മാത്രം അയാള്‍ കേട്ടില്ല. ടൈമിങ് വളരെ കറക്ടായിരുന്നു! കരുവാളിച്ച മുഖവുമായി ഭരതേട്ടന്‍ വീണ്ടും സ്വാമീസില്‍.

സിനിമാലോകത്തിന്റെ സൂത്രവിദ്യകള്‍ ഭരതേട്ടന് അറിയില്ലായിരുന്നു. അത്രമേല്‍ നിഷ്‌കളങ്കനായിരുന്നു അദ്ദേഹം. പത്തിരുപത് ദിവസം ഒരു അഡ്വാന്‍സ് പോലും വാങ്ങാതെ അദ്ദേഹം ഡേറ്റ് നല്കുമായിരുന്നു. ആ സിനിമ മുഴുമിപ്പിക്കാതെ മറ്റൊരു സിനിമയ്ക്ക് ഡേറ്റു നല്കില്ല. ഭരതേട്ടന്‍ ഏറ്റ സിനിമ ചിത്രീകരിക്കാതെ മാറ്റിവെച്ച എത്രയോ സന്ദര്‍ഭങ്ങളുണ്ട്. പ്രൊഡക്ഷന്‍ മാനേജര്‍മാരെ വിശ്വസിച്ച് അങ്ങനെ എത്രയോ നല്ല അവസരങ്ങള്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ടിട്ടുണ്ട്. അത് മലയാളസിനിമയുടെകൂടി നഷ്ടമായിരുന്നു.

കരകാണാക്കടല്‍ തുടങ്ങി ആദ്യകാലസിനിമകളിലൊക്കെ അദ്ദേഹം ചട്ടമ്പിയായിരുന്നു. മുട്ടിനുമേലെ മുണ്ടു മാടിക്കുത്തി, കപ്പടാ മീശ വിരിച്ച്, ട്രൗസറിന്റെ അറ്റം പുറത്ത് പ്രദര്‍ശിപ്പിച്ചു നടക്കുന്ന നാടന്‍ ചട്ടമ്പി. മലയാളിയുടെ ഗൃഹാതുരമായ ഓര്‍മയുടെ ഭാഗമാണ് ആ ചട്ടമ്പിവേഷങ്ങള്‍. കൊട്ടേഷന്റെ ഈ കാലത്ത് ചിരിപ്പിക്കുന്ന പഴയ വില്ലന്‍മാരുടെ കാഴ്ചയും ചരിത്രപരമായ ഒരു അടയാളപ്പെടുത്തല്‍തന്നെ.
മഴവില്‍ക്കാവടിയില്‍ മോഷ്ടിക്കാതെത്തന്നെ മോഷ്ടാവ് എന്നുവിളിച്ച ഇന്നസെന്റിനെ നോക്കി മീശയില്ലാ വാസു കരയുന്നു. അപ്പോള്‍ ഇന്നസെന്റ് പറയുന്നു:'കിടന്നു മോങ്ങല്ലാടെ. കണ്ണീരു വീണ് ആ മീശ വീണ്ടും വളരും.'

സജീവമായിരുന്ന കാലത്ത് ആളുകളെ അംഗീകരിക്കാന്‍ മടിക്കുന്ന ഒരു സ്വഭാവം സിനിമാമേഖലയിലുണ്ട്. വലിയ സാന്നിധ്യങ്ങളായിരിക്കും അവര്‍. പക്ഷേ, അവര്‍ക്കുവേണ്ടി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഭരതേട്ടന്റെ സാന്നിധ്യം, ന്യൂ ജനറേഷന്‍ സംവിധായകര്‍ വേണ്ടത്ര ഉപയോഗിച്ചില്ല എന്ന പരാതി എനിക്കുണ്ട്.

പറവൂര്‍ ഭരതേട്ടാ, പഴയ മദിരാശിക്കാലത്തിന്റെ തീക്ഷ്ണവെയില്‍ നിറഞ്ഞ ഓര്‍മകള്‍ ഈ അന്തിക്കാട്ടുകാരന്റെ മനസ്സിലുണ്ട്. ഓര്‍ക്കുന്നു ഞങ്ങള്‍, ആ പഴയ ചട്ടമ്പിയെ...

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ' സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണര്‍' എന്ന പുസ്തകത്തില്‍ നിന്ന്



കടപ്പാട്  - മാതൃഭൂമി

പറവൂര് ഭരതൻ - ആദരാഞ്ജലികൾ




‘എന്നു സ്വന്തം പാലുചേട്ടന്‍’



മലയാളസിനിമയുടെ കാരണവരായിരുന്നു പറവൂര്‍ ഭരതന്‍. മലയാള സിനിമയ്ക്കൊപ്പം വളര്‍ന്ന ന‍ടന്‍. പ്രേം നസീറിന്‍റെ ആദ്യ സിനിമയായ മരുമകള്‍ ഭരതേട്ടന്‍റ മൂന്നാമത്തെ ചിത്രമാണ്. അപ്പോൾ തന്നെ മനസ്സിലാകുമല്ലോ അദ്ദേഹത്തിന്റെ പരിചയസമ്പത്ത്. എന്നിട്ടും നാട്യങ്ങളില്ലാത്ത പരിഭവങ്ങളില്ലാത്ത നിഷ്കളങ്കനായ വ്യക്തിയായിരുന്നു പറവൂര്‍ ഭരതന്‍.

വില്ലനായി അഭിനയിക്കുമ്പോഴും ഹാസ്യതാരമായി അഭിനയിക്കുമ്പോഴും ഗ്രാമീണന്‍റെ മനസ്സ് അദ്ദേഹം സൂക്ഷിക്കുമായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഒരാളെ പോലെ പെരുമാറുകയും അഭിനയിക്കുകയും ചെയ്യുന്ന മനുഷ്യന്‍. നസീര്‍ സംവിധാനം ചെയ്ത കൊളേജ് ഗേള്‍ എന്ന സിനിമയ്ക്കായി മദ്രാസില്‍ എത്തിയപ്പോഴാണ് പറവൂര്‍ ഭരതനെ ആദ്യമായി ഞാന്‍ കാണുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ഞാന്‍.

അന്ന് പരിചയപ്പെട്ട രണ്ടു താരങ്ങളാണ് ശങ്കരാടിയും പറവൂര്‍ ഭരതനും. സിനിമ ഒരു സ്വപ്നമേഖലയല്ല എന്ന തോന്നല്‍ മാറ്റിയ രണ്ടു പേർ ഇവരാണ്. ഒരു കുടുംബാംഗത്തെപ്പോലെയാണ് ഇവർ എന്നോട് പെരുമാറിയത്. പിന്നീട് അസോസ്യേറ്റായി പ്രവര്‍ത്തിക്കുമ്പോഴും ആദ്യ സിനിമയായ കുറക്കന്‍റെ കല്യാണം ചെയ്യുമ്പോഴും ഭരതേട്ടന്‍റെ സാന്നിധ്യം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

എന്‍റെ സിനിമകളിൽ എല്ലാവരും എന്നും ഓര്‍ത്തിരിക്കുന്ന ഒന്നാണ് മഴവില്‍ കാവടി. ഹ്യൂമര്‍ ആണെന്ന് തോന്നിക്കാതെ ആയിരുന്നു മീശയില്ലാ വാസു എന്ന കഥാപാത്രത്തെ അദ്ദേഹം അഭിനയിച്ചു പ്രതിഫലിപ്പിച്ചത്. കഥാപാത്രങ്ങളോട് യോജിക്കുന്ന രീതിയില്‍ ഏറ്റവും ആത്മാര്‍ഥതയോടെയാണ് ഭരതേട്ടന്‍ അഭിനയിക്കുക.

ചിത്രത്തില്‍ മാമൂക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം ഭരതേട്ടന്‍റെ പോക്കറ്റടിക്കുന്ന രംഗമുണ്ട്. കാശ് മുക്കിയത് വാസുവാണെന്ന് സംശയിച്ച് ഇന്നസെന്‍റ് ചോദ്യം ചെയ്യുമ്പോള്‍ ഭരതേട്ടന്‍ കരയുന്നുണ്ട്. ആ കരച്ചിലിലും ഒരു ഭാവമുണ്ട്. അതൊന്നും ചെയ്യാൻ മറ്റൊരു നടനെക്കൊണ്ടും സാധിക്കില്ല.

ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്തതുകൊണ്ടോ, വലിയ സമ്പന്നനാകാന്‍ കഴിയാത്തതു കൊണ്ടോ അല്ല, അര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനായില്ല എന്നതായിരുന്നു ഭരതേട്ടനെ അലട്ടിയിരുന്ന സങ്കടം. സംവിധായകന്‍ പറയുന്ന കരുത്തോടെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കുമോ എന്ന ഒരു ഭയവും ഉള്ളിലുണ്ടായിരുന്നു. അവസാന നാളുകളില്‍ പഠിച്ച ഡയലോഗുകള്‍ മറക്കാന്‍ തുടങ്ങുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഇതു കൊണ്ടൊക്കെയാകാം അദ്ദേഹം സിനിമാരംഗത്തു നിന്നും പിന്‍വാങ്ങിയത്.

കുടുംബത്തിനൊപ്പം ജീവിത്തിലെ നല്ല നിമിഷങ്ങള്‍ ചിലവഴിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഭരതേട്ടന്‍. ഭാര്യയായ തങ്കമണിയുമായി അഭേദ്യബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പണ്ടൊക്കെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷമാകും ഒരു നടന്‍ വീട്ടില്‍ തിരിച്ചെത്തുക. അക്കാലങ്ങളില്‍ വീട്ടിലേക്ക് സ്ഥിരമായി അദ്ദേഹം കത്തുകള്‍ എഴുതിയിരുന്നു. എന്നാല്‍ കൈയ്യക്ഷരം മോശമായതുകൊണ്ട് കത്തുകള്‍ എഴുതുന്ന ജോലി എനിക്കായിരുന്നു.

കത്തെഴുതാന്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ അദ്ദേഹം എന്നെ വിളിക്കും. വീട്ടിലെ വിശേഷങ്ങള്‍, നാട്ടു വിശേഷങ്ങള്‍, പശുവിന്‍റെ കാര്യം ഇതൊക്കെയായിരുന്നു കത്തിലെ ഉള്ളടക്കം. എന്നാല്‍ അവസാനം മാത്രം ഒപ്പിടാന്‍ കത്ത് എന്‍റെ കൈയ്യില്‍ നിന്നും വാങ്ങും. ‘ സ്വന്തം പാലു ചേട്ടന്‍’ എന്നായിരുന്നു കത്തിന്റെ അവസാനം അദ്ദേഹം എഴുതിയിരുന്നത്.

പണ്ട് ഒരു നാടകത്തില്‍ ഭരതേട്ടനും തങ്കമണിചേച്ചിയും പാലും ചക്കരയുമായി അഭിനയിച്ചിട്ടുണ്ട്. അതായിരുന്നു ഈ പാലു ചേട്ടന്‍ എന്ന വാചകത്തിന് പിന്നില്‍. എന്നാല്‍ കൂടൂതല്‍ കാര്യങ്ങള്‍ പറയാന്‍ നാണമായിരുന്നു. കിട്ടുന്നത് കൊണ്ട് സന്തോഷമായി ജീവിച്ച് ഇന്നുവരെ ആരെയും കുറ്റം പറയാതെ ജീവിതത്തില്‍ നിന്നും വിടപറഞ്ഞ മഹാനായ കലാകാരനാണ് അദ്ദേഹം.

കടപ്പാട് - മനോരമ



മഴവിൽക്കാവടിയിൽ നിന്ന്



Thursday, August 6, 2015

പ്രണയത്തിന്റെ മറുതീരം - ചിത്രഭൂമി ലേഖനം - about ലൗവ് 24x7 മൂവി and ശ്രീബാല K മേനോണ്‍

പ്രണയത്തിന്റെ മറുതീരം

ശ്രീബാല വിളിച്ചു.
''സിനിമയ്ക്ക് നല്ല അഭിപ്രായമുണ്ട്. പരസ്യംഅധികമില്ലാത്തതുകൊണ്ട് പറഞ്ഞും കേട്ടും ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. അപ്പോഴേക്കും തിയേറ്ററുകളിൽ നിന്ന് പടം മാറ്റിക്കളയുമോ എന്നാണ് പേടി.''
ശ്രീബാല എന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ശ്രീബാല കെ. മേനോൻ. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ എം.എ.യ്ക്ക് പഠിക്കുന്ന കാലത്ത് ശ്രീബാല എഴുതിയ അനുഭവക്കുറിപ്പുകൾ തുടർച്ചയായി 'ഗൃഹലക്ഷ്മി'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് '19, കനാൽ റോഡ്' എന്ന പേരിൽ പുസ്തകമായപ്പോൾ അതിന് കേരള സാഹിത്യഅക്കാദമിയുടെ അവാർഡും കിട്ടിയിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും കലാകൗമുദിയിലുമൊക്കെയായി എഴുതിയ ചെറുകഥകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശ്രീബാലയുടെ ആദ്യത്തെ സിനിമയാണ് 'ലൗവ് 24x7.'
ആദ്യചിത്രം തിയേറ്ററിലെത്തുന്ന സമയത്ത് അത് സംവിധാനം ചെയ്ത വ്യക്തിയുടെ നെഞ്ചിടിപ്പ് എനിക്കൂഹിക്കാം. ഞാനത് അനുഭവിച്ചിട്ടുള്ളതാണ്. പരസ്യത്തിനായി ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിക്കുന്നത് സിനിമാ സംഘടനകൾ നിരോധിച്ച സമയത്താണ് ഇക്കഴിഞ്ഞ റംസാൻ കാലത്തെ മലയാള സിനിമകൾ റിലീസായത്. അതുകൊണ്ടുതന്നെ ഇപ്പോഴും ബാഹുബലിയുടെ ബോർഡുകളേ കാണാനുള്ളൂ. സങ്കടകരമായ വസ്തുത, രണ്ടുദിവസം മുൻപ് സംഘടനകൾ ആ തീരുമാനം എടുത്തുമാറ്റി എന്നതാണ്. എന്നുവെച്ചാൽ ഇനി പുറത്തിറങ്ങുന്ന സിനിമകൾക്ക് കൂറ്റൻ ഫ്‌ളക്‌സുകൾ ഉപയോഗിക്കാം.
ഇപ്പോൾ ഇറങ്ങിയ പാവം മൂന്നുനാലു മലയാള ചിത്രങ്ങൾക്കു മാത്രമേ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവന്നുള്ളൂ. ഞാൻ ശ്രീബാലയോടു പറഞ്ഞു-
''സാരമില്ല. വിജയത്തിലേക്കുള്ള വഴിയിൽ ഇങ്ങനെ ചില കല്ലും മുള്ളുമൊക്കെയുണ്ടാകും. പിന്നീട് വലിയ വിജയങ്ങൾ കൈവരുമ്പോൾ അഹങ്കരിക്കാതിരിക്കാൻ ഈ ധർമസങ്കടങ്ങൾ നല്ലതാണ് ''.
ഒരു സിനിമ രൂപപ്പെടുത്തുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അത് തിയേറ്ററിലെത്തിച്ച് വിജയിപ്പിക്കുക എന്നത്. കടമ്പകളേറെയുണ്ട്. പണ്ട് 'കഥ തുടരുന്നു' റീലീസ് ചെയ്യുന്ന സമയത്ത് പെട്ടെന്നൊരു തിയേറ്റർ സമരം. തങ്കച്ചൻ എന്ന പുതിയ നിർമാതാവ് അമേരിക്കയിൽ കഷ്ടപ്പെട്ട് ജോലിചെയ്തുണ്ടാക്കിയ പണം മുടക്കി എടുത്ത ചിത്രമാണ്. സമരങ്ങൾ പ്രഖ്യാപിക്കുന്നവർക്കും പിന്നീട് പ്രത്യേകിച്ചൊന്നും നേടാതെ പിൻവലിക്കുന്നവർക്കും അതൊരു പ്രശ്‌നമേയല്ല. അന്നത്തെ മന്ത്രി എളമരം കരീം ഇടപെട്ടതുകൊണ്ടാണ് ഒരാഴ്ച വൈകിയെങ്കിലും സിനിമ പുറത്തിറക്കാൻ പറ്റിയത്. ഇറങ്ങിക്കഴിഞ്ഞാലോ?
കണ്ണിലെണ്ണയൊഴിച്ചിരുന്നാലും വ്യാജന്മാർ പ്രത്യക്ഷപ്പെടും. പണ്ട് കാസറ്റുകടകൾ നിരീക്ഷിച്ചാൽ മതിയായിരുന്നു. ഇന്നിപ്പോൾ വിരൽത്തുമ്പിലാണ് വ്യാജന്റെ വാസം. സിനിമയുടെ വ്യാജപതിപ്പ് എന്നത് ഒരു കളവുമുതലാണെന്ന് ആരും ഓർക്കാറില്ല. പലരും രഹസ്യമായി അഭിമാനത്തോടെ പറയും-
''പ്രേമത്തിന്റെ വ്യാജപതിപ്പ് എന്റെ കൈയിൽ കിട്ടിയിട്ടുണ്ട് കേട്ടോ.''
എന്നുവെച്ചാൽ നിർമാതാവ് അൻവർ റഷീദിന്റെ പോക്കറ്റിൽ നിന്ന് കട്ടെടുത്ത കാശിന്റെ ഒരു പങ്ക് എന്റെ കൈയിലുമുണ്ട് എന്ന് പറയുന്നതിന് തുല്യം. ആരെങ്കിലും നമുക്കത് കോപ്പി ചെയ്ത് തരാമെന്നു പറഞ്ഞാൽ അഭിമാനമുള്ളവർ പറയേണ്ടത്, ''ഞാൻ തിയേറ്ററിൽ പോയി കാശുകൊടുത്തു കണ്ടോളാം. അന്യന്റെ മുതൽ എനിക്കുവേണ്ട'' എന്നാണ്.
ടി.വിയിലും സോഷ്യൽ മീഡിയയിലും വരുന്ന നിരൂപണക്കസർത്ത് വേറെ. ഏതോ ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമാണ് അത്തരം നിരൂപണങ്ങളെന്നും മറ്റൊരു വ്യക്തിയുടെ അഭിപ്രായം മറിച്ചാകാമെന്നും നമ്മൾ ചിന്തിക്കാറില്ല. ഇത്തരം പ്രതിസന്ധികൾക്കിടയിലാണ് ദിലീപ് എന്ന ജനപ്രിയ നടനെ കൈയിൽ കിട്ടിയിട്ടും ആ താരമൂല്യം ഉപയോഗിച്ചുള്ള കച്ചവടത്തിനു മുതിരാതെ വേറിട്ടൊരു വിഷയം ശ്രീബാല തിരഞ്ഞെടുത്തത്. ദിലീപും അതിനു സഹായിച്ചു എന്നു പറയാം. ആവർത്തിക്കപ്പെടുന്ന സ്ഥിരം ഇമേജിൽനിന്ന് മാറി സഞ്ചരിക്കണമെന്ന് അദ്ദേഹത്തിനും തോന്നിക്കാണും. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത 'ചന്ദ്രേട്ടൻ എവിടെയാ' എന്ന സിനിമയിലും ദിലീപിന്റെ വ്യത്യസ്ത മുഖമായിരുന്നു കണ്ടത്.
'ലൗ 24x7' കുടുംബത്തോടൊപ്പമാണ് ഞാൻ കണ്ടത്. അദ്ഭുതങ്ങളൊന്നുമില്ല. പക്ഷേ, മലയാളി മറന്നുതുടങ്ങിയ ശുദ്ധസിനിമയുടെ സംസ്‌കാരം തിരികെ കൊണ്ടുവരാൻ ഒരു ശ്രമം സംവിധായിക നടത്തിയിരിക്കുന്നു. പ്രത്യേകിച്ചും പ്രണയത്തിന്റെ രണ്ടുതരം ഭാവങ്ങൾ. രണ്ടു പ്രായത്തിൽനിന്നു നോക്കിക്കാണുമ്പോൾ പ്രണയം എന്ന വികാരത്തിനുണ്ടാകുന്ന വ്യത്യസ്തതകൾ.
ഏതാനും ദിവസങ്ങൾക്കുമുൻപ് ഒരു പത്രവാർത്ത കണ്ടിരുന്നു. വായനക്കാരിൽ പലരും അത് ശ്രദ്ധിച്ചിരിക്കും. വർഷങ്ങൾക്കു മുൻപ് നിയമപരമായി വേർപിരിഞ്ഞുപോയ ദമ്പതികൾ ജീവിതസായാഹ്നത്തിൽ വീണ്ടും താലികെട്ടി ഒന്നായതാണ് വാർത്ത.
'അർത്ഥം' എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് വേണുനാഗവള്ളി ഒരു ചെറുപ്പക്കാരനെ പരിചയപ്പെടുത്തിയിട്ടു പറഞ്ഞു, ''എന്റെ സുഹൃത്താണ് ബാലു. ബാലുവിന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ ആഴ്ചയിലായിരുന്നു.''
മനസ്സിലാകാതെ നിന്ന എന്നോട് ചിരിച്ചുകൊണ്ട് വേണു ആ കഥ വിശദീകരിച്ചു.
നാഗർകോവിലിനടുത്താണ് ബാലുവിന്റെ അമ്മയുടെ വീട്. ബാലു ബാലനായിരുന്ന കാലത്ത് അച്ഛനും അമ്മയും തമ്മിൽ നിസ്സാര കാരണങ്ങൾക്ക് എന്നും പിണങ്ങും. പതുക്കെപ്പതുക്കെ അത് വഴക്കായി. അച്ഛൻ അച്ഛന്റെ വീട്ടിലും അമ്മ അമ്മയുടെ വീട്ടിലുമായി താമസം. ബാലു പലപ്പോഴും ഒരു തർക്കവസ്തുവായിരുന്നു. അവസാനം കോടതി വിധിവന്നപ്പോൾ കുട്ടിയായ ബാലു അമ്മയുടെ സംരക്ഷണത്തിലായി.
കോളേജ് വിദ്യാഭ്യാസത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോൾ ഇടയ്ക്ക് അച്ഛനെ കാണും. വലിയ വികാരനിർഭരമായ രംഗങ്ങളൊന്നുമില്ല. ഇടയ്ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കും. അച്ഛൻ അച്ഛന്റെ ജോലികളെപ്പറ്റിയും മകൻ മകന്റെ പഠിപ്പിനെപ്പറ്റിയും സംസാരിക്കും; പിരിയും.
ഇടയ്‌ക്കൊരു ദിവസം കൂട്ടുകാർ ആരോ പറഞ്ഞ് ബാലു അറിഞ്ഞു-
ശുചീന്ദ്രം ക്ഷേത്രത്തിൽവെച്ച് അച്ഛനും അമ്മയും തമ്മിൽ കാണാറുണ്ടെന്ന്. കാര്യമാക്കിയില്ല. ഏതാനും ആഴ്ചകൾക്കുശേഷം ഒരു ബന്ധുവിന്റെ കല്യാണത്തിന് തിരുവനന്തപുരത്തുവന്ന അമ്മ അച്ഛനോടൊപ്പം പത്മനാഭ തിയേറ്ററിൽ പോയി സിനിമകണ്ടു.
ഒരു പ്രേമം വീണ്ടും ജനിക്കുകയായിരുന്നു. ഞാൻ ബാലുവിനെ പരിചയപ്പെടുന്നതിനും ഒരാഴ്ച മുൻപ് അവർ വീണ്ടും വിവാഹിതരായി. ബാക്കി വരുന്ന ചോദ്യം ഇതാണ്- ഇതിനിടയിൽ നഷ്ടപ്പെട്ടുപോയ നല്ല വർഷങ്ങൾ-ജീവിതത്തിന്റെ വസന്തകാലം-തിരിച്ചുപിടിക്കുന്നതെങ്ങനെയാണ്?
ഉത്തരമില്ല.
എങ്കിലും ആ കൂടിച്ചേരലിനൊരു മധുരമുണ്ട്. അകന്നിരുന്നപ്പോൾ പരസ്പരമുള്ള സ്‌നേഹത്തിന്റെ ആഴം അവർ തിരിച്ചറിഞ്ഞിരിക്കാം.
ശ്രീബാലയുടെ സിനിമ കണ്ടപ്പോൾ എനിക്ക് വേണുനാഗവള്ളിയെയും ബാലുവിനെയും ബാലുവിന്റെ അച്ഛനമ്മമാരെയും ഓർമവന്നു. സുഹാസിനിയും മാധ്യമപ്രവർത്തകനായ ശശികുമാറും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് ഈ അനുഭവത്തോട് സാമ്യമുണ്ട്. ഇവർ പക്ഷേ, വിവാഹിതരായിരുന്നില്ല. വർഷങ്ങൾക്കുശേഷം വ്യത്യസ്ത സാഹചര്യത്തിൽ കണ്ടുമുട്ടാൻ വിധിക്കപ്പെട്ട പ്രണയികളായിരുന്നു. ജീവിതത്തിലെ ഒരു വസന്തകാലം നഷ്ടപ്പെടുത്തിയവർ.
തീവ്രമായ പ്രണയം ചിലപ്പോൾ ചില ചെറിയ കലഹങ്ങൾക്ക് വഴിവെച്ചേക്കാം. ചിലർ കുറച്ചുനാൾ മിണ്ടാതെ നടക്കും. കൺവെട്ടത്തുനിന്നു മാറിപ്പോകും. മറ്റുള്ളവരോടു കുറ്റം പറയും. സ്‌നേഹിച്ചവർ ചെയ്ത ചെറിയ തെറ്റുകൾ മനസ്സിലിട്ട് ഓർത്തോർത്ത് പെരുകും. ആരെങ്കിലുമൊരാൾ ക്ഷമയോടെ 'വരൂ' എന്നൊന്നു ക്ഷണിച്ചാൽ മതി. അല്പം കണ്ണീരിൽ മാഞ്ഞുപോകാവുന്ന പ്രശ്‌നങ്ങളേ ഉണ്ടാകൂ. പതിന്മടങ്ങ് സ്‌നേഹത്തോടെ വീണ്ടും ഒരുമിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. നിർഭാഗ്യവശാൽ പലപ്പോഴും അതു സംഭവിക്കാറില്ല. തോറ്റുകൊടുക്കാൻ മനസ്സില്ലാതെ അനാവശ്യമായ ഈഗോയും വെച്ച് അകന്നകന്ന് പോകും. സങ്കടകരമായ ഒരവസ്ഥയാണത്. ആ അവസ്ഥയാണ് ശ്രീബാല വിഷയമാക്കിയത്.
ഒരു വാർത്താചാനലിന്റെ പശ്ചാത്തലത്തിലാണ് 'ലൗ 24x7' ഒരുക്കിയിരിക്കുന്നത്. നമുക്ക് അധികം പരിചയമില്ലാത്ത മേഖലയാണ് ടി.വി. ചാനലിന്റെ പിന്നാമ്പുറം. മുഖത്ത് ചായം തേച്ച് ടി.വി. ക്യാമറയ്ക്ക് മുന്നിലിരുന്നുകൊണ്ട് പ്രസന്നമായ പരിപാടികൾ അവതരിപ്പിക്കുന്നവരെ മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. അതിനു പിന്നിൽ അവരുടെ നീറുന്ന ജീവിതമുണ്ട്. പ്രണയവും പകയും പാരവെക്കലുമുണ്ട്. അഴിമതിക്കഥകളെ പരസ്യചർച്ചയ്ക്കു വിധേയമാക്കുന്നവരുടെ അകത്തളങ്ങളിലെ അഴിമതി ഒരിക്കലും വെളിച്ചത്തുവരാറില്ല. അതെല്ലാം യാഥാർഥ്യബോധത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചാനൽമേധവിയായിവരുന്ന ശ്രീനിവാസന്റെ ഓരോ വാക്കും അർഥപൂർണമാണ്.
പുതിയ വാർത്താവായനക്കാരിയായി ചുമതലയേൽക്കുന്ന കബനി എന്ന സുന്ദരിക്കുട്ടിയുടെ ജീവിതത്തിലേക്ക് സീനിയർ ജേണലിസ്റ്റായ രൂപേഷ് നമ്പ്യാർ കടന്നുവരുന്നതോടെ പ്രണയത്തിന്റെ ചക്രം ഉരുളാൻ തുടങ്ങുന്നു. സുഹാസിനിയും ശശികുമാറും കടന്നുപോയ വഴികളിലൂടെയാണ് അതിന്റെ യാത്ര. അതുതന്നെയാണ് ഈ സിനിമയുടെ പ്രത്യേകതയും.
പോരായ്മകളില്ലാത്ത സിനിമയൊന്നുമല്ല 'ലൗവ് 24x7.' പടം കണ്ട സംവിധായകൻ രഞ്ജിത്ത് എന്നെ വിളിച്ചുപറഞ്ഞു-
''ദിലീപ് അടക്കമുള്ള അഭിനേതാക്കളെ അതിമനോഹരമായി അഭിനയിപ്പിച്ചിട്ടുണ്ട്. തിരക്കഥയിലാണ് എനിക്ക് അഭിപ്രായവ്യത്യാസം.''
ശരിയാണ്.
ആദ്യ സിനിമയല്ലേ? നമ്മൾ കാണുന്നതിനേക്കാൾ കൂടുതൽ തെറ്റുകൾ ശ്രീബാല സ്വയം കണ്ടെത്തിയിട്ടുണ്ടാകും. നിത്യജീവിതത്തിൽ നമുക്കറിയാവുന്ന-എന്നാൽ ശ്രദ്ധിക്കാതെ പോകുന്ന ചില കാഴ്ചകളിലേക്ക് ക്യാമറ തിരിച്ചുവെച്ചതിനാണ് ശ്രീബാലയെ ഞാൻ അഭിനന്ദിക്കുന്നത്. പരിമിതികൾക്കുള്ളിലും ഒരു നല്ല സിനിമ ചെയ്യാൻ ആഗ്രഹിച്ചതിന്!

അന്തിപ്പൊന്‍വെട്ടം | ചിത്രഭൂമി (25 ജൂലൈ മാതൃഭൂമി)