Monday, October 13, 2014

സത്യൻ അന്തിക്കാട് - മാതൃഭൂമി ലേഖനം - സെപ്റ്റംബർ 2014 - ശ്രീനിവാസനും മഞ്ജുവാര്യരും പിന്നെ ഞാനും

ശ്രീനിവാസനും മഞ്ജുവാര്യരും പിന്നെ ഞാനും


''എം.ടി.യും പത്മരാജനും കഴിഞ്ഞാല്‍ മലയാളത്തിലെ ഏറ്റവും നല്ല തിരക്കഥാകൃത്ത് ആരാണ്?''
എന്നോടാണ് ചോദ്യം.
പരശുറാം എക്‌സ്പ്രസ്സില്‍ കോഴിക്കോട്ടേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ഒപ്പം യാത്ര ചെയ്യുന്ന ഒരു കുടുംബത്തിലെ മുതിര്‍ന്ന ഒരംഗമാണ് ചോദ്യമുന്നയിക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് ഹെഡ്മിസ്ട്രസ്സായി റിട്ടയര്‍ ചെയ്ത ഐശ്വര്യമുള്ള ഒരമ്മ.
എന്റെ മനസ്സിലെ പ്രേംനസീര്‍ ഉണര്‍ന്നു. എന്നുവെച്ചാല്‍ ആരേയും വേദനിപ്പിക്കാത്ത, ആര്‍ക്കും ഒരു വിഷമവും തോന്നാതെ സംസാരിക്കുന്ന മാന്യനായ മനുഷ്യന്‍ എന്നര്‍ഥം.

''ഏറ്റവും നല്ലതെന്നു പറയുമ്പോള്‍, ഒരാളല്ലല്ലോ. ഒരുപാട് നല്ല എഴുത്തുകാരില്ലേ മലയാള സിനിമയില്‍?''
തല്ലിക്കൊന്നാലും എന്റെ വായില്‍നിന്ന് ഒരു പേരു മാത്രമായി വരില്ലെന്ന് ആ ഒരൊറ്റ മറുപടികൊണ്ട് ടീച്ചര്‍ക്ക് മനസ്സിലായി. ''എന്റെ അഭിപ്രായത്തില്‍ അത് ശ്രീനിവാസനാണ്.''
ടീച്ചര്‍ക്ക് പ്രേംനസീറാവേണ്ട ആവശ്യമില്ലല്ലോ. കോഴിക്കോട് ട്രെയിന്‍ ഇറങ്ങിയാല്‍ ടീച്ചര്‍ക്ക് ടീച്ചറുടെ വഴി, എനിക്കെന്റെ വഴി. ആരുടെയും മുഖം നോക്കേണ്ട; എന്തുകൊണ്ട് എന്നൊരാളും ചോദിക്കുകയുമില്ല.
പക്ഷേ, ചോദിക്കാതെതന്നെ ടീച്ചര്‍ ഒരുപാട് കാരണങ്ങള്‍ പറഞ്ഞു. അതൊക്കെ നൂറുശതമാനം ശരിയാണെന്ന് എനിക്ക് തോന്നുകയും ചെയ്തു.

''ശ്രീനിവാസന്‍ ഒരു നടനായതുകൊണ്ടാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാത്തത്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുംപോലെ നിത്യജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത എത്ര സിനിമകളുണ്ട് മലയാളത്തില്‍. 'സന്ദേശം' എന്ന സിനിമയുടെ തിരക്കഥയെ ബ്രേക്ക് ചെയ്യാന്‍ ഈ നിമിഷംവരെ മറ്റൊരു പൊളിറ്റിക്കല്‍ സറ്റയര്‍ ഉണ്ടായിട്ടില്ല. മലയാളത്തില്‍ മാത്രമല്ല; ഒരൊറ്റ ഇന്ത്യന്‍ ഭാഷയിലും. നിങ്ങളുടെതന്നെ 'തലയണമന്ത്ര'ത്തിലെ കാഞ്ചന! ഇന്നും അതൊരു പ്രതീകംതന്നെയല്ലേ?''

വ്യക്തമായ പഠനം നടത്തിയിട്ടാണ് ടീച്ചര്‍ പറയുന്നതെന്ന് എനിക്ക് മനസ്സിലായി. 'സന്ദേശം' എന്ന സിനിമയിറങ്ങുമ്പോള്‍ രണ്ടോ മൂന്നോ വയസ്സു മാത്രമുണ്ടായിരുന്ന എന്റെ മക്കള്‍ 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്നുപറഞ്ഞ് ഇപ്പോഴും പൊട്ടിച്ചിരിക്കും. പാര്‍ട്ടി പരാജയപ്പെട്ടതിന്റെ കാരണം വിശദീകരിക്കുന്ന ശങ്കരാടിയുടെ ഡയലോഗ് അവര്‍ക്ക് മനഃപാഠമാണ്. ഒരുദിവസം വൈകുന്നേരത്തെ ചായയ്ക്ക് നിമ്മി ഉപ്പുമാവുണ്ടാക്കിയപ്പോള്‍ മൂത്ത പുത്രന്‍ അരുണിന്റെ കമന്റ്-
''അമ്മയ്ക്കറിഞ്ഞുകൂടേ പരിപ്പുവടയും കട്ടന്‍ചായയുമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന ഭക്ഷണമെന്ന്?''
ടീച്ചര്‍ അതിശയത്തോടെ ചോദിച്ചു-
''ഇതൊക്കെ എങ്ങനെയാ ശ്രീനിവാസനു സാധിക്കുന്നത്?''
''എല്ലാം മോഷണമാണ് ടീച്ചറേ-''
ടീച്ചര്‍ മാത്രമല്ല. കേട്ടുകൊണ്ടിരുന്ന മറ്റു യാത്രക്കാരും എന്നെ ഞെട്ടലോടെ നോക്കി.
''എല്ലാം ശ്രീനി മോഷ്ടിക്കുന്നതാണ്. നിങ്ങളുടെയൊക്കെ ജീവിതത്തില്‍നിന്ന്.''

സത്യമാണ് ഇത്രയേറെ ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളെ നിരീക്ഷിക്കുന്ന എഴുത്തുകാരനെ സിനിമയില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ കുറേ നാളുകളായി അധികമൊന്നും എഴുതാതെ-എനിക്കുപോലും പിടിതരാതെ മുങ്ങിനടക്കുന്ന ശ്രീനിയെത്തേടി ഞാനിറങ്ങിയത്. പണ്ടൊക്കെ ശ്രീനിയെ കാണാന്‍വേണ്ടി എന്റെ മാരുതികാര്‍ ഒരുപാട് തവണ തലശ്ശേരിയിലേക്ക് ഓടിയിട്ടുണ്ട്. ഇപ്പോള്‍ കക്ഷി വേറൊരു ദേശത്തേക്ക് കൂടുമാറിയിരിക്കുന്നു. ചോറ്റാനിക്കരയ്ക്കടുത്ത് കണ്ടനാട് എന്ന ഗ്രാമത്തിലേക്ക്.

അവിടെ കണ്ടാല്‍ കൊതിതോന്നിപ്പിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട് ശ്രീനിക്ക്. ശാസ്ത്രീയമായ രീതിയില്‍ മീന്‍വളര്‍ത്തലുണ്ട്. രാസവളവും കീടനാശിനികളും ഉപയോഗിക്കാതെ നൂറുമേനി വിളയിച്ചെടുക്കുന്ന നെല്‍പാടങ്ങളുണ്ട്. ടി.വി. അഭിമുഖങ്ങള്‍ക്കോ പത്രത്താളിലെ ഫീച്ചറുകള്‍ക്കോ വേണ്ടിയല്ല. ആത്മാര്‍ഥമായിത്തന്നെ ശ്രീനി മണ്ണിനെ സ്‌നേഹിക്കുന്നു. വിഷാംശമുള്ള പച്ചക്കറികളും ഇറച്ചിക്കോഴികളും തീറ്റിച്ച് ഒരു ജനതയെ മുഴുവന്‍ രോഗാവസ്ഥയിലാക്കുന്ന വ്യവസ്ഥിതിക്കെതിരെ നിശ്ശബ്ദമായി സമരം ചെയ്യുന്നു.
ഒരു ചെറിയ ഫ്ലാഷ്‌കട്ട്...
ഒരു സിനിമയുടെ ഷൂട്ടിങിനുവേണ്ടി കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ തേനിയില്‍ പോയി. കമ്പം തേനി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നത്. കണ്ടാല്‍ അമ്പരന്നുപോകും. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചക്കറിപ്പാടങ്ങള്‍. ചോളവയലുകള്‍, മുന്തിരിത്തോട്ടങ്ങള്‍!
ഭംഗിയുള്ള ഒരു മുന്തിരിത്തോപ്പില്‍വെച്ച് മോഹന്‍ലാലും മീരാജാസ്മിനും പങ്കെടുക്കുന്ന ഗാനത്തിന്റെ ചില ഷോട്ടുകള്‍ എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.

പവിഴംപോലെ തൂങ്ങിക്കിടക്കുന്ന മുന്തിരിക്കുലകള്‍! ഈച്ചകളോ മറ്റു പ്രാണികളോ ഒന്നും അങ്ങോട്ടെത്തിനോക്കുന്നതുപോലുമില്ല. അതിന്റെ രഹസ്യം പെട്ടെന്നുതന്നെ പിടികിട്ടി.

പകുതിവെച്ചു മുറിച്ച ബക്കറ്റിലെ വെള്ളത്തില്‍ കീടനാശിനി കലക്കി, അതില്‍ എല്ലാ മുന്തിരിക്കുലകളും മുക്കുന്നു. വിഷംപുരട്ടിയ ഈ മുന്തിരിയാണ് നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ജ്യൂസായി അതിഥികള്‍ക്കും കൊടുക്കുന്നത്. അതിനേക്കാള്‍ അമ്പരപ്പിക്കുന്നതാണ് അടുത്ത കാഴ്ച-

വിളഞ്ഞുകിടക്കുന്ന കാബേജ് തോട്ടത്തിന്റെ ഒരു ഷോട്ട് എനിക്കുവേണം. തോട്ടം കണ്ടെത്തി. ഉടമസ്ഥന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെതന്നെ അത് ഷൂട്ട് ചെയ്യണമെന്ന്. അത് ഉടനെ കച്ചവടക്കാര്‍ക്ക് കൊടുക്കണമത്രെ. കച്ചവടക്കാര്‍ എത്തും മുന്‍പ് ക്യാമറയുമായി ഞങ്ങള്‍ ചെന്നു.
രൂക്ഷമായ ദുര്‍ഗന്ധം!
വിളഞ്ഞ കാബേജുകളില്‍ മുഴുവന്‍ മരുന്നടിക്കുകയാണ്.
ഞാന്‍ ഉടമസ്ഥനോട് ചോദിച്ചു:
''ഇത് ഇന്ന് പറിച്ചെടുക്കുന്നതല്ലേ? ഇനി എന്തിനാണ് കീടനാശിനി?''
''ഇല്ലെങ്കില്‍ പെട്ടെന്ന് ചീഞ്ഞുപോകും സാറെ. പേടിക്കാനില്ല. ഇതൊക്കെ കേരളത്തിലേക്ക് അയയ്ക്കാനുള്ളതാ. ഞങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളത് വേറെയുണ്ട്.''
നമ്മുടെ വീട്ടമ്മമാര്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങി വെച്ചുവിളമ്പുന്ന കാബേജ് തോരനില്‍ മാരകമായ വിഷമുണ്ടാകാമെന്ന് എത്രപേര്‍ അറിയുന്നു?
ആശുപത്രികളുടെ എണ്ണം പോരെന്നു പറഞ്ഞ് നമ്മള്‍ മുറവിളി കൂട്ടുന്നു. കേന്ദ്രബജറ്റില്‍ 'എയിംസ്' കേരളത്തിന് കിട്ടാത്തതിനെച്ചൊല്ലി ബഹളംവെക്കുന്നു. വികസനം തുടങ്ങേണ്ടത് എവിടെനിന്നാണെന്നുമാത്രം നാം മറന്നുപോകുന്നു.

പകുതിവെച്ചു മുറിച്ച ബക്കറ്റിലെ വെള്ളത്തില്‍ കീടനാശിനി കലക്കി, അതില്‍ എല്ലാ മുന്തിരിക്കുലകളും മുക്കുന്നു. വിഷംപുരട്ടിയ ഈ മുന്തിരിയാണ് നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ജ്യൂസായി അതിഥികള്‍ക്കും കൊടുക്കുന്നത്. അതിനേക്കാള്‍ അമ്പരപ്പിക്കുന്നതാണ് അടുത്ത കാഴ്ച-

വിളഞ്ഞുകിടക്കുന്ന കാബേജ് തോട്ടത്തിന്റെ ഒരു ഷോട്ട് എനിക്കുവേണം. തോട്ടം കണ്ടെത്തി. ഉടമസ്ഥന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെതന്നെ അത് ഷൂട്ട് ചെയ്യണമെന്ന്. അത് ഉടനെ കച്ചവടക്കാര്‍ക്ക് കൊടുക്കണമത്രെ. കച്ചവടക്കാര്‍ എത്തും മുന്‍പ് ക്യാമറയുമായി ഞങ്ങള്‍ ചെന്നു.
രൂക്ഷമായ ദുര്‍ഗന്ധം!
വിളഞ്ഞ കാബേജുകളില്‍ മുഴുവന്‍ മരുന്നടിക്കുകയാണ്.
ഞാന്‍ ഉടമസ്ഥനോട് ചോദിച്ചു:
''ഇത് ഇന്ന് പറിച്ചെടുക്കുന്നതല്ലേ? ഇനി എന്തിനാണ് കീടനാശിനി?''
''ഇല്ലെങ്കില്‍ പെട്ടെന്ന് ചീഞ്ഞുപോകും സാറെ. പേടിക്കാനില്ല. ഇതൊക്കെ കേരളത്തിലേക്ക് അയയ്ക്കാനുള്ളതാ. ഞങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളത് വേറെയുണ്ട്.''
നമ്മുടെ വീട്ടമ്മമാര്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങി വെച്ചുവിളമ്പുന്ന കാബേജ് തോരനില്‍ മാരകമായ വിഷമുണ്ടാകാമെന്ന് എത്രപേര്‍ അറിയുന്നു?
ആശുപത്രികളുടെ എണ്ണം പോരെന്നു പറഞ്ഞ് നമ്മള്‍ മുറവിളി കൂട്ടുന്നു. കേന്ദ്രബജറ്റില്‍ 'എയിംസ്' കേരളത്തിന് കിട്ടാത്തതിനെച്ചൊല്ലി ബഹളംവെക്കുന്നു. വികസനം തുടങ്ങേണ്ടത് എവിടെനിന്നാണെന്നുമാത്രം നാം മറന്നുപോകുന്നു.

മഞ്ജുവാര്യരുടെ രണ്ടാംവരവ് മനോഹരമാക്കിയ 'ഹൗ ഓള്‍ഡ് ആര്‍ യു' മഹത്തായ ഒരു സന്ദേശമാണ് മലയാളിക്ക് നല്‍കിയത്. ബോബിയും സഞ്ജയ്‌യും റോഷന്‍ ആന്‍ഡ്രൂസും ചേര്‍ന്ന് പ്രകാശത്തിന്റെ ഒരു തുള്ളിയെങ്കിലും പ്രേക്ഷകരുടെ മനസ്സിലേക്ക് പകര്‍ന്നിരിക്കുന്നു. കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്ന് വിലപിക്കുന്നവരോട് മുറ്റത്തും ടെറസ്സിലും നമുക്കാവശ്യമായ പച്ചക്കറികള്‍ ഉണ്ടാക്കാമെന്ന പാഠം ആ സിനിമ പറഞ്ഞുതരുന്നുണ്ട്. ഒരുദിവസം ഒരു മണിക്കൂര്‍ പരിശ്രമിച്ചാല്‍ മതി. വിഷമില്ലാത്ത ചീരയും തക്കാളിയും വെണ്ടയും വഴുതനയുമൊക്കെ നിഷ്പ്രയാസം നമ്മുടെ വീടുകളിലുണ്ടാകും. ആശുപത്രികളില്‍ ചെലവാക്കുന്ന പണവും സമയവും ലാഭം.
മഞ്ജുവാര്യരോട് ഞാന്‍ ഫോണില്‍ ചോദിച്ചു: ''സര്‍ക്കാര്‍, കൃഷിയുടെ അംബാസഡറാക്കിയെന്നറിഞ്ഞു. സ്വന്തം വീട്ടുവളപ്പില്‍ എന്തെങ്കിലും കൃഷി ചെയ്യുന്നുണ്ടോ?''
''അങ്കിള്‍ ഇവിടെ വന്നൊന്ന് നോക്കൂ. എന്നിട്ട് പറയൂ.''

അന്തിക്കാടിന്റെ അടുത്ത ഗ്രാമമാണ് പുള്ള്. അവിടെയാണ് മഞ്ജുവിന്റെ വീട്. മഞ്ജുവും പച്ചക്കറി സ്വയമുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു.
മേനിപറച്ചിലായി കാണരുത്. ഞാനെന്റെ ഗ്രാമം വിട്ടുപോകാത്തത് ഇതുകൊണ്ടൊക്കെത്തന്നെയാണ്. അന്തിക്കാട്ടെ കോള്‍നിലങ്ങളില്‍ വിളയുന്ന നെല്ലാണ് എന്റെ വീട്ടില്‍ ഉപയോഗിക്കുന്നത്. എന്‍ഡോസള്‍ഫാനും അമിതമായ രസവളവുമില്ലാതെ കൊയ്‌തെടുക്കുന്ന നെല്ലിന്റെ അരിക്ക് സ്വാദും കൂടുതലാണ്. മരച്ചീനിയും ചേമ്പും ചേനയും മുരിങ്ങയുമൊക്കെ പ്രത്യേകിച്ചൊരു അധ്വാനവുമില്ലാതെ ഇവിടെ ഉണ്ടാകുന്നു. മഴ തുടങ്ങിയതോടെ വീടിന്റെ പിന്‍ഭാഗത്തും വാഴത്തടങ്ങളിലും എന്റെ ഭാര്യ നിമ്മി പയര്‍ നട്ടു. രാവിലത്തെ നടത്തം കാന്‍സല്‍ ചെയ്ത് അത്യാവശ്യം ജോലികള്‍ക്ക് കൈക്കോട്ടുമെടുത്ത് ഞാനും കൂടാറുണ്ട്. ശീലമായിത്തുടങ്ങിയാല്‍ അതൊരു ഹരമാണ്.

ഈയിടെ എന്റെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ ഇളയരാജയെ കണ്ട് കുറെനേരം സംസാരിച്ചു. ഗുരുവായൂരപ്പനെ തൊഴാന്‍ വന്നതായിരുന്നു രാജസാര്‍. അദ്ദേഹത്തിന്റെ എഴുപതാം പിറന്നാള്‍ വിശേഷങ്ങള്‍ പത്രത്തില്‍ വായിച്ചിരുന്നു. തന്റെ ആരാധകരോട് 'എനിക്ക് ആഘോഷമൊന്നും വേണ്ട, 70 വൃക്ഷത്തൈകള്‍ ഭൂമിയില്‍ നടൂ' എന്നാണദ്ദേഹം പറഞ്ഞത്. ആരാധകര്‍ എഴുപതിനായിരം തൈകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടാന്‍ തീരുമാനിച്ചു. എന്നാല്‍ ഇളയരാജയുടെ ഒരൊറ്റവാക്കിന്റെ പുറത്ത് ഇന്ത്യയിലും വിദേശത്തുമായി ഒരുലക്ഷത്തി എഴുപതിനായിരം തൈകളാണ് നട്ടത്. ഭൂമിദേവിക്ക് സംഗീതചക്രവര്‍ത്തിയുടെ ദക്ഷിണ!

പറഞ്ഞുവന്നത് ശ്രീനിവാസനെക്കുറിച്ചാണ്. കഴിഞ്ഞ കുറെ നാളുകളായി എഴുത്തും അഭിനയവും ശ്രീനി കുറച്ചിരിക്കുന്നു. അധികസമയവും കൃഷിക്കുവേണ്ടി ഉപയോഗിക്കുന്നു. കണ്ടനാട് പാടശേഖര കമ്മിറ്റിയുടെ പ്രസിഡന്റായെന്ന് പത്രത്തില്‍ കണ്ടു. നാട്ടുകാര്‍ക്കൊരു പ്രചോദനമാകട്ടെ എന്ന് കരുതിയാവും പ്രസിഡന്റ്സ്ഥാനം ഏറ്റെടുത്തത്.
ശ്രീനിയുടെ പച്ചക്കറിത്തോട്ടത്തിനടുത്ത് ഒരു തൊഴുത്തും അതിലൊരു നാടന്‍പശുവുമുണ്ട്.
''ഈ ഒരൊറ്റ പശുവിന്റെ ചാണകവും മൂത്രവും ചേര്‍ത്തുണ്ടാക്കിയ 'ജീവാമൃതം' എന്ന ലായനിയാണ് എന്റെ കൃഷിനിലത്തില്‍ പ്രയോഗിച്ചത്'' -ശ്രീനി പറഞ്ഞു.
''മുപ്പതേക്കര്‍ കൃഷിഭൂമിക്ക് ഒരു നാടന്‍പശുവിന്റെ ചാണകവും മൂത്രവും മതി. ഇതൊരു വളമല്ല. മണ്ണിനെ ഉണര്‍ത്തുന്ന ജീവാമൃതം തന്നെയാണ്. അടിത്തട്ടിലുള്ള മണ്ണിരകളെ അത് ഉപരിതലത്തിലേക്ക് ആകര്‍ഷിക്കുന്നു.

പിന്നെ നടക്കുന്നത് പ്രകൃതിദത്തമായ പ്രവര്‍ത്തനങ്ങളാണ്.''

എനിക്ക് അദ്ഭുതം തോന്നി.
കാഴ്ചയില്‍തന്നെ ശ്രീനിവാസന്‍ ഒരുപാട് മാറിയിരിക്കുന്നു. ചെറുപ്പമായിരിക്കുന്നു. വേണമെങ്കില്‍ നാടോടിക്കാറ്റിലെ ദാസനും വിജയനുമായി വീണ്ടും അവതരിക്കാവുന്ന ചെറുപ്പം.
''എന്താ വിജയാ നമുക്കീ ബുദ്ധി നേരത്തേ തോന്നാതിരുന്നത്?''
''എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.''
* * *
വിമല, ശ്രീനിവാസന്റെ ഭാര്യ കുറെ പാവയ്ക്കയും പടവലവും ചീരയും മത്തനുമൊക്കെ കാറിലിട്ടുതന്നു. നിമ്മി തന്ന മഞ്ഞള്‍പ്പൊടി ഞാന്‍ വിമലയ്ക്കും കൊടുത്തു.
അന്തിക്കാട്ടേക്കുള്ള മടക്കയാത്രയില്‍ ഞാന്‍ മനസ്സിലോര്‍ത്തു:
ഈ രാഷ്ട്രീയക്കാര്‍ക്കു മാത്രം ഇതൊന്നും ശ്രദ്ധിക്കാന്‍ നേരമില്ലാത്തതെന്തേ?

ഭരണത്തില്‍ കടിച്ചുതൂങ്ങി അഞ്ചുവര്‍ഷമെത്തിക്കാന്‍ ഭരണപക്ഷവും എങ്ങനെയെങ്കിലും അവരെ വലിച്ച് താഴെയിട്ടിട്ട് വേണം നമുക്ക് ഭരിച്ച് ആസ്വദിക്കാനെന്ന മട്ടില്‍ പ്രതിപക്ഷവും മത്സരിക്കുകയാണ്. ഒന്‍പതുമണിയായാല്‍ വാര്‍ത്താചാനല്‍ ഓണ്‍ ചെയ്യാന്‍ നിവൃത്തിയില്ല. വിരസമായ ചര്‍ച്ചകള്‍ നമ്മുടെ സ്വീകരണമുറികളെ മലിനമാക്കുന്നു. 'ഒരു ഇന്ത്യന്‍ പ്രണയകഥ'യില്‍ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിലൂടെ പൊതുജനത്തിന്റെ വികാരം ഞങ്ങളൊന്ന് സൂചിപ്പിച്ചതാണ്. കാണേണ്ടവര്‍ മാത്രം അതു കണ്ടില്ല. അല്ലെങ്കില്‍ കണ്ടതായി ഭാവിച്ചില്ല.
യഥാര്‍ഥത്തില്‍ ഒരു 'വിപ്ലവം' തുടങ്ങാനുള്ള സമയമായി. അതാരംഭിക്കേണ്ടത് നമ്മുടെ മണ്ണില്‍നിന്നാണ്. മണ്ണിനുവേണ്ടിയാണ്. പ്രകൃതിക്കും ആരോഗ്യമുളള പുതിയ തലമുറയ്ക്കും വേണ്ടിയാണ്.

കടപ്പാട്  - മാതൃഭൂമി

No comments:

Post a Comment